ഇറാൻ ആക്രമണത്തിൽ ഇന്ത്യയുടെ പ്രതികരണത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയെ പ്രീണിപ്പിക്കാൻ വേണ്ടി ഒരക്ഷരം പോലും ഉരിയാടാൻ സാധിക്കാത്ത അവസ്ഥയിലേക്ക് രാജ്യം മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർഎസ്എസ് നയങ്ങൾ നടപ്പാക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നിയമനത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരണം നൽകി.
ബിജെപി എന്നത് ആർഎസ്എസിൻ്റെ നേതൃത്വം അംഗീകരിച്ച രാഷ്ട്രീയ പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അവർ ആർഎസ്എസ് നയമാണ് നടപ്പാക്കുന്നത്. ഇസ്രായേലിലെ സയണിസ്റ്റുകളും ഇവിടുത്തെ ആർഎസ്എസും ഇരട്ടപെറ്റവരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ബിജെപി കാഴ്ചവെക്കുന്നത്.
മതനിരപേക്ഷതയെ തള്ളിപ്പറയുകയും ജനാധിപത്യ വ്യവസ്ഥയെ തകർക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ഭരണഘടനയിലെ ആപ്തവാക്യങ്ങൾ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. എസ്എഫ്ഐ ഒരു പ്രധാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇറാനെതിരായ ആക്രമണത്തെ നേരിയ തോതിൽ പോലും അപലപിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കാത്ത സാഹചര്യമാണുള്ളത്. അമേരിക്കയെ പ്രീണിപ്പിക്കാൻ വേണ്ടി ഒരു വാക്കുപോലും മിണ്ടാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് പ്രതിഷേധാർഹമാണ്.
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. റവാഡയാണ് മൂന്നംഗ പട്ടികയിൽ മികച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാബിനറ്റ് യോഗത്തിൽ മൂന്നുപേരുടെയും സർവീസ് ചരിത്രം വിശദമായി ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സമ്പ്രദായം കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം.
Story Highlights: Pinarayi Vijayan criticizes India’s response to the Iran attack and discusses the appointment of the State Police Chief.