പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ പ്രധാന വിഷയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം ലോക്സഭ തടസ്സപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിമർശനം പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ഇന്ന് പാർലമെന്റിൽ ആയുധമാക്കുമെന്നാണ് സൂചന.
ബിഹാർ വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പാർലമെന്റിലും പുറത്തും ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കായിക ബില്ലിൽ ചർച്ചയ്ക്ക് സഹകരിക്കണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം പ്രതിപക്ഷം തള്ളി. ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഇനിയും വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം പാർലമെന്റിൽ ഇന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉന്നയിക്കും.
രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രധാന അജണ്ടയായി ഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരും. തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം യോഗത്തിൽ ചർച്ചയാകും. സഭ നടപടികൾ തുടർച്ചയായി തടസ്സപ്പെടുന്നതും ഇതിൽ പ്രധാന ചർച്ചാ വിഷയമാകും. ഭരണകക്ഷി എന്ന നിലയിൽ എംപിമാർ സ്വീകരിക്കേണ്ട നയം പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ അറിയിക്കും.
Story Highlights: പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.