പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി വഖഫ് ബില്ലിനെതിരെ രംഗത്ത്. ഈദ് സന്ദേശത്തിലാണ് വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന പരാമർശം. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കൾ അല്ലാഹുവിന്റെ ധനമാണെന്നും ഭൗതിക താത്പര്യങ്ങൾക്കു വേണ്ടിയല്ല വഖഫ് ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മസ്ജിദുകളും യത്തീംഖാനകളും ദാനം ചെയ്ത വസ്തുക്കളാണ്. ഇവ കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം നിലവിലുള്ളത്. വിശ്വാസികൾ വഖഫ് സ്വത്ത് കൈകാര്യം ചെയ്യണമെന്ന് ഖുർആനിൽ പറയുന്നുണ്ട്. എന്നാൽ, ബില്ല് പാസായാൽ വഖഫ് സ്വത്ത് നഷ്ടമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പലസ്തീൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാളയം ഇമാം ഈദ് സന്ദേശത്തിൽ പറഞ്ഞു. പലസ്തീൻ ജനത ദുരിതങ്ങളിലൂടെ കടന്നുപോകുന്നതായും യുദ്ധം ഒരു സമൂഹത്തിലും നന്മ കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരിക്കെതിരെ ഭരണകൂടങ്ങളും മാധ്യമങ്ങളും ശക്തമായി രംഗത്തുവരണമെന്നും ഇസ്ലാമിക സമൂഹം അതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലസ്തീൻ ജനതയുടെ രോദനങ്ങൾ സ്ത്രീകളിലൂടെയാണ് കേൾക്കുന്നതെന്നും ഈ യുദ്ധം അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളിൽ ആരോടും സഹകരിക്കരുതെന്നും ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. അക്രമങ്ങളും കൊലപാതകങ്ങളും നാട്ടിൽ വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
റമദാനുമുമ്പ് ഒരു ചെറുപ്പക്കാരൻ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ വാർത്ത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൗമാര യൗവനങ്ങളിൽ അക്രമാസക്തമായ വാസന വ്യാപകമാകുന്നു. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നതെന്നും മക്കൾക്കെല്ലാം നൽകുന്നു, ക്ഷമ മാത്രം പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി വ്യക്തമാക്കി.
Story Highlights: Palayam Imam Dr. V.P. Suhaib Moulavi criticized the Waqf bill during his Eid message, stating it infringes upon religious freedom.