സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂമിൽ (9497927797) അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.
പരിശോധനയിൽ വിവിധതരം നിരോധിത മയക്കുമരുന്നുകൾ പിടികൂടുകയും 169 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എം.ഡി.എം.എ (0.103 ഗ്രാം), കഞ്ചാവ് (4.5 ഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവയാണ് പിടിച്ചെടുത്തത്. ഈ കേസുകളുമായി ബന്ധപ്പെട്ട് 179 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2025 ഏപ്രിൽ 5നാണ് ഓപ്പറേഷൻ ഡി-ഹണ്ട് സംസ്ഥാന വ്യാപകമായി ആരംഭിച്ചത്. മയക്കുമരുന്നിന്റെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാനതലത്തിൽ ആന്റി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും പ്രവർത്തിക്കുന്നു. റേഞ്ച് അടിസ്ഥാനത്തിലും ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലുകൾ പ്രവർത്തനക്ഷമമാണ്.
Story Highlights: Kerala Police arrested 179 people and seized various drugs during a statewide special drive under Operation D-Hunt.