മലയാളത്തിൻ്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിൻ്റെ 94-ാം ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ സാഹിത്യ സംഭാവനകളെ അനുസ്മരിക്കുന്നു. മനുഷ്യൻ എവിടെയുണ്ടോ അവിടെയെല്ലാം തന്റെ ഗാനം ഉയർത്തെഴുന്നേൽക്കുമെന്ന് പ്രഖ്യാപിച്ച ഒ.എൻ.വി ഇനിയും മരിക്കാത്ത ഭൂമിയായി നിലകൊള്ളുന്നു. ഈ ഭൂമിയിൽ അദ്ദേഹത്തിൻ്റെ കാവ്യങ്ങൾ എന്നും ജീവിക്കും.
മലയാളത്തിലെ പ്രശസ്ത കവിയായിരുന്ന ഒ.എൻ.വി. കുറുപ്പ് 1931 മെയ് 27-ന് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നതായിരുന്നു അദ്ദേഹത്തിൻ്റെ പൂർണ്ണമായ പേര്. അദ്ദേഹം വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതാൻ തുടങ്ങി, 15-ാം വയസ്സിൽ ആദ്യ കവിത രചിച്ചു. അദ്ദേഹത്തിന്റെ കവിതാസമാഹാരമായ ‘പൊരുതുന്ന സൗന്ദര്യം’ 1949-ൽ പ്രസിദ്ധീകരിച്ചു.
1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമിയിൽ അംഗമായിരുന്നു ഒ.എൻ.വി. കൂടാതെ കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹം അലങ്കരിച്ചു. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം 2010-ൽ അദ്ദേഹത്തിന് ലഭിച്ചു. കേന്ദ്രസർക്കാർ അദ്ദേഹത്തെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) എന്നീ ബഹുമതികൾ നൽകി ആദരിച്ചു.
അദ്ദേഹം നിരവധി സിനിമകൾക്കും, നാടകങ്ങൾക്കും, ടെലിവിഷൻ സീരിയലുകൾക്കും, നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. “ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും, അതാണെന്റെ കവിത” എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് ഒ.എൻ.വി പറയുകയുണ്ടായി.
2016 ഫെബ്രുവരി 13-ന് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു ഒ.എൻ.വിയുടെ അന്ത്യം. ആധുനിക കവിതയ്ക്ക് ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലത് കവിതാസമാഹാരങ്ങളാണ്. ‘പൊരുതുന്ന സൗന്ദര്യം’, ‘സമരത്തിന്റെ സന്തതികൾ’, ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’, ‘മാറ്റുവിൻ’, ‘ദാഹിക്കുന്ന പാനപാത്രം’, ‘ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും’, ‘ഭൂമിക്ക് ഒരു ചരമഗീതം’, ‘മൃഗയ’ എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.
ഒ.എൻ.വി. കുറുപ്പിന്റെ ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങളിൽ ചിലത് ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി (ഈ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു), ഇന്ദ്രനീലമയോലും ഈ മിഴിപ്പൊയ്കകളിൽ (ഈ ഗാനത്തിനും മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു), ആരെയും ഭാവ ഗായകനാക്കും, ആത്മാവിൽ മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം വിടർന്നൊരു, ശ്യാമസുന്ദരപുഷ്പമേ, സാഗരങ്ങളേ, നീരാടുവാൻ നിളയിൽ, കേവലമർത്ത്യഭാഷ കേൾക്കാത്ത, മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി, ശരദിന്ദുമലർദീപനാളം നീട്ടി, ഓർമ്മകളേ കൈവള ചാർത്തി, അരികിൽ നീയുണ്ടായിരുന്നെങ്കിൽ, വാതിൽപ്പഴുതിലൂടെൻ മുന്നിൽ, ആദിയുഷസന്ധ്യ പൂത്തതിവിടെ, ഒരുവട്ടംകൂടെയെൻ ഓർമ്മകൾ മേയുന്ന തുടങ്ങിയവയാണ്.
Story Highlights: പ്രിയ കവി ഒ.എൻ.വി കുറുപ്പിന്റെ 94-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിക്കുന്നു .