നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിലപാടിനെതിരെ ബിജെപിയിൽ എതിർപ്പ് ശക്തമാകുന്നു. നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് പാർട്ടിയുടെ വളർച്ചക്ക് തടസ്സമുണ്ടാക്കുമെന്നും ഇത് രാഷ്ട്രീയപരമായ ഒരു പിഴവാണെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന അധ്യക്ഷൻ വിദേശത്ത് പോയതിലും നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.
സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെ പല നേതാക്കളും കോർ കമ്മിറ്റിയിൽ വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയം ലാഭനഷ്ട്ടം നോക്കിയല്ല പ്രവർത്തിക്കേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ താൻ വ്യത്യസ്തമായ രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അതേസമയം, ബിജെപി ലക്ഷ്യമിടുന്നത് തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
ബിജെപി മത്സരിക്കേണ്ടതില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം നടത്തണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പക്ഷം. എന്നാൽ ജയിച്ചില്ലെങ്കിലും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് മുതിർന്ന നേതാക്കളുടെയും എൻഡിഎ ഘടകകക്ഷികളുടെയും പ്രധാന ആവശ്യം. പണവും സമയവും കൂടുതൽ മുടക്കുന്ന ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.
സംസ്ഥാന അധ്യക്ഷൻ പാർട്ടിയിലെ മറ്റ് നേതാക്കളെ അറിയിക്കാതെ വിദേശത്ത് പോയതിലും ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതേസമയം, കൂടുതൽ വോട്ടുകൾ നേടിയ ബിഡിജെഎസ് സ്ഥാനാർത്ഥിയെ നിർത്തിയാലോ എന്നുള്ള ആലോചനകളും നടക്കുന്നുണ്ട്. ഈ വിഷയത്തിൽ ജില്ലാനേതൃത്വം ഇതിനോടകം തന്നെ സൂചന നൽകി കഴിഞ്ഞു.
എൻഡിഎ ഘടകകക്ഷികളും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഉണ്ടാകണമെന്ന ആഗ്രഹമാണ് മുന്നോട്ട് വെക്കുന്നത്. എന്നാൽ തോൽവി ഉറപ്പാണെങ്കിൽ പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിലാണ് ബിജെപിയിലെ പ്രധാന നേതാക്കളടക്കമുള്ളവർ.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്. നിലവിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും ഉടൻതന്നെ തീരുമാനമുണ്ടാകുമെന്നും സൂചനകളുണ്ട്.
Story Highlights: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്.