നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ നിർണായക പുരോഗതി. കേസിലെ മുഖ്യ ആസൂത്രകനായ ഝാർഖണ്ഡ് സ്വദേശി അമൻ സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹസാരിബാഗ് സ്വദേശിയായ അമൻ സിങ്ങിന്റെ അറസ്റ്റോടെ കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.
നേരത്തെ ഹസാരിബാഗിലെ സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെൻറർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലും ബിഹാറിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഗുജറാത്തിലെ ഗോധ്രയിൽ പരീക്ഷ എഴുതാൻ സഹായിക്കാമെന്ന് പറഞ്ഞ് വിദ്യാർഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ സ്വകാര്യ സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്തു.
നീറ്റ് പരീക്ഷാ കേന്ദ്രമായിരുന്ന ജയ് ജലറാം സ്കൂളിലെ ഉടമയായിരുന്നു അറസ്റ്റിലായത്. സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാർ, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഈ അറസ്റ്റുകൾ.
പരീക്ഷയ്ക്ക് മുൻപ് തനിക്കും മറ്റ് വിദ്യാർത്ഥികൾക്കും പരീക്ഷാ ചോദ്യപേപ്പർ ലഭിച്ചതായി പൊലീസ് കസ്റ്റഡിയിലെടുത്ത ഒരു വിദ്യാർത്ഥി വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഈ വെളിപ്പെടുത്തൽ കേസിന്റെ ഗൗരവം വർധിപ്പിച്ചു.