പാട്ന◾: മഹാസഖ്യത്തിന് സ്വന്തം താൽപ്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ബിഹാറിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് എൻഡിഎയുടെ കടമയാണെന്നും അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തും ബിഹാറിലും സ്ഥിരതയുള്ള ഒരു സർക്കാർ ഉള്ളതുകൊണ്ടാണ് എല്ലാ മേഖലയിലും വികസനം സാധ്യമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ഥിരതയുണ്ടെങ്കിൽ വികസനം അതിവേഗം നടക്കുമെന്നും ഇതാണ് ബിഹാറിലെ എൻഡിഎ സർക്കാരിന്റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ നേതാക്കളും ജാമ്യത്തിൽ പുറത്തിറങ്ങിയതിനാൽ പ്രതിപക്ഷ സഖ്യം കുറ്റവാളികളുടെ സഖ്യമാണെന്നും മഹാസഖ്യമല്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു. “മേരാ ബൂത്ത് സബ്സേ മസ്ബൂത്ത്: യുവ സംവാദ്” എന്ന പരിപാടിയിൽ ഓഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിനെ “ജംഗിൾ രാജ്” എന്ന ഇരുണ്ട കാലഘട്ടത്തിൽ നിന്ന് വികസനത്തിന്റെ പ്രകാശത്തിലേക്ക് എൻഡിഎയാണ് കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. ബിഹാറിലെ യുവാക്കളെക്കുറിച്ച് മഹാസഖ്യത്തിന് യാതൊരു താൽപ്പര്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ “ജംഗിൾ രാജ്” അടുത്ത 100 വർഷത്തേക്ക് ജനങ്ങൾ മറക്കില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പ്രതിപക്ഷം അവരുടെ ദുഷ്പ്രവൃത്തികൾ മറയ്ക്കാൻ ശ്രമിച്ചാലും, ജനങ്ങൾ അത് ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജംഗിൾ രാജ്” കാലത്തെ അതിക്രമങ്ങളെക്കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കാൻ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിഹാറിൽ ആശുപത്രികൾ നിർമ്മിക്കപ്പെടുന്നു, മികച്ച സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നു, പുതിയ റെയിൽവേ പാതകൾ വികസിപ്പിക്കപ്പെടുന്നു. ഇതിന് പ്രധാന കാരണം രാജ്യത്തും ബിഹാറിലും സ്ഥിരതയുള്ള ഒരു സർക്കാർ ഉണ്ടെന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, തേജസ്വി യാദവിനെ ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സ്ഥിരതയുണ്ടെങ്കിൽ വികസനം അതിവേഗം നടക്കുമെന്നും ഇതാണ് ബിഹാറിലെ എൻഡിഎ സർക്കാരിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : PM Narendra Modi Hits Out at Bihar Jungle Raj Nation