രാഷ്ട്രീയപരമായ സാഹചര്യങ്ങൾ എൽഡിഎഫിന് അനുകൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന കാഴ്ചപ്പാടുകളും ജനങ്ങൾക്ക് അനുകൂലമായ സമീപനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും വിജയത്തിന് സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിൻ്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ബിജെപിക്ക് ശക്തി പകരുമെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. മതതീവ്രവാദ നിലപാടുകൾ മുന്നോട്ട് വെക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും. കേവലം രണ്ട് സീറ്റുകൾക്ക് വേണ്ടി ഇത്തരക്കാരുമായി സഖ്യം ഉണ്ടാക്കുന്നത് മതേതരത്വത്തിന് വലിയ ദോഷം ചെയ്യും.
സുപ്രീം കോടതി SIR വിഷയം സൂക്ഷ്മമായി പരിശോധിക്കും. ജീവനക്കാരുടെ ജോലി സമ്മർദ്ദം ആത്മഹത്യയ്ക്ക് വരെ കാരണമാകുന്ന സാഹചര്യമുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഒരു ഹർജി നൽകിയിട്ടുണ്ട്. സി.പി.ഐ.എം നൽകിയ ഈ ഹർജി ബുധനാഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. അന്വേഷണവുമായി പാർട്ടി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്വർണ്ണ കേസിൽ അന്വേഷണത്തോട് UDF സഹകരിച്ചില്ലെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. CBI അന്വേഷണം വേണമെന്നാണ് UDF ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭാ സമ്മേളനം സ്തംഭിപ്പിച്ച് അന്വേഷണം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ രാഷ്ട്രീയം നോക്കിയല്ല സിപിഐഎം നിലപാടെടുത്തത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം എല്ലാ അർത്ഥത്തിലും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാറിൻ്റെ അറസ്റ്റ് സർക്കാരിന്റെ നിഷ്പക്ഷ നിലപാടിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റിലായവരിൽ പലർക്കും കോൺഗ്രസുമായി ബന്ധമുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും, അതിനനുസരിച്ച് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ പാർട്ടിയുടെ നടപടികളും ഉണ്ടാകും.
തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും കുറ്റവാളികൾ നിയമത്തിന് മുന്നിൽ വരട്ടെ എന്നും എം.വി. ഗോവിന്ദൻ ആവർത്തിച്ചു. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണ്, വിധി വന്നിട്ടില്ല. സർക്കാർ ഏൽപ്പിച്ച ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും. പത്മകുമാറിൻ്റെ കാര്യത്തിൽ കൂടുതൽ വസ്തുതകൾ പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടത് സർക്കാർ ഏൽപ്പിച്ച കാര്യങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. SIT കണ്ടെത്തുന്ന തെളിവുകൾ അടിസ്ഥാനമാക്കി കേസ് ഫലപ്രദമായി കൈകാര്യം ചെയ്യും. അതിന് പൂർണ്ണ പിന്തുണ നൽകും. ആർക്കുവേണ്ടിയും എൽഡിഎഫ് വക്കാലത്തുമായി വരില്ല. സി.പി.ഐ.എം വിശ്വാസികൾക്കൊപ്പമാണ്. അയ്യപ്പൻറെ ഒരുതരി സ്വർണ്ണം പോലും നഷ്ടപ്പെടരുത് എന്ന് പറയുന്ന പാർട്ടിയാണ് സി.പി.ഐ.എം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : M V Govindan about sabrimala gold platting case



















