മുംബൈ ഭീകരാക്രമണത്തിന് മുമ്പ് ദുബായിൽ തഹാവൂർ റാണ ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയതായി പുതിയ വിവരങ്ങൾ പുറത്ത്. ഈ കൂടിക്കാഴ്ചയ്ക്ക് ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. മുംബൈയിലെ ഭീകരാക്രമണ ഗൂഢാലോചന ദുബായിൽ നടന്നതാണെന്ന സൂചനകളെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. അമേരിക്കയാണ് ഈ വിവരം ഇന്ത്യയുമായി പങ്കുവെച്ചത്.
റാണയുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാനും എൻഐഎ ലക്ഷ്യമിടുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ പക്കലുള്ള റാണയുടെ ശബ്ദ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും സ്ഥിരീകരിക്കുന്നതിനായാണിത്. എന്നാൽ ശബ്ദ സാമ്പിൾ നൽകാൻ റാണ വിസമ്മതിച്ചതിനെ തുടർന്ന് കോടതിയുടെ അനുമതി തേടാനാണ് എൻഐഎയുടെ നീക്കം.
പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള എൻഐഎ ആസ്ഥാനത്തെ സെല്ലിലാണ് റാണയെ ചോദ്യം ചെയ്യുന്നത്. 12 അംഗ സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സെല്ലിൽ പ്രത്യേക ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടികൾ നൽകാൻ റാണ തയ്യാറായില്ല.
മുംബൈക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളും ഭീകരരുടെ ലക്ഷ്യമായിരുന്നെന്നും എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഹെഡ്ലിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ‘എംപ്ലോയി ബി’ എന്ന വ്യക്തിയെക്കുറിച്ചും റാണയോട് ചോദ്യങ്ങൾ ചോദിച്ചു. ‘എംപ്ലോയി ബി’യെ ഡൽഹിയിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
റാണ തന്റെ അഭിഭാഷകനെ കാണുന്നതിനും വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. അഭിഭാഷകൻ മാധ്യമങ്ങളെ കാണരുതെന്നും തന്റെ പേരിൽ പ്രശസ്തനാകാൻ ശ്രമിക്കുന്ന അഭിഭാഷകനെ തനിക്ക് വേണ്ടെന്നും റാണ വ്യക്തമാക്കി. ഈ ഉപാധികൾ റാണ എഴുതി നൽകിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന് പുറമെ മറ്റാർക്കും റാണയെ കാണുന്നതിനോ സംസാരിക്കുന്നതിനോ അനുവാദമില്ല. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ.
Story Highlights: Tahawwur Rana, a key figure in the 2008 Mumbai terror attacks, reportedly met with an individual in Dubai before the attacks, raising questions about the meeting’s connection to the plot.