സംസ്ഥാനത്ത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ഈ തീരുമാനം. ശമ്പള വർധന നടപ്പാക്കിയാൽ പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ ഈ പിന്മാറ്റം.
മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണെന്ന സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് ശമ്പള വർധനവിനുള്ള ശുപാർശകൾ ഉയർന്നുവന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ശമ്പള വർധന നടപ്പാക്കുന്നത് ഉചിതമല്ലെന്ന് സർക്കാർ വിലയിരുത്തി. പ്രതിപക്ഷം ഈ നീക്കത്തെ പിന്തുണച്ചെങ്കിലും, പൊതുജനങ്ങൾക്കിടയിൽ ഇത് സർക്കാരിനെതിരായ വികാരത്തിന് കാരണമാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.
2018-ൽ തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കിയിരുന്നു, അത് 55000 രൂപയിൽ നിന്ന് 105000 രൂപയായി ഉയർത്തി. തെലങ്കാനയിലാണ് എംഎൽഎമാർക്ക് ഏറ്റവും കൂടുതൽ ശമ്പളം – 250,000 രൂപ. അതേസമയം, ത്രിപുരയിലും മേഘാലയയിലുമാണ് ഏറ്റവും കുറഞ്ഞ ശമ്പളം, 20,000 രൂപ. ഡൽഹിയിലും മധ്യപ്രദേശിലും 2,10,000 രൂപയും, ബിഹാറിൽ 1,65,000 രൂപയും, മഹാരാഷ്ട്രയിൽ 1,60,000 രൂപയുമാണ് എംഎൽഎമാരുടെ ശമ്പളം.
കേരളത്തിലെ എംഎൽഎമാരുടെ ശമ്പള വർധനവിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 2018-ൽ ഇതിനുമുൻപ് ശമ്പള വർധന നടപ്പാക്കിയത്. ()കൂടാതെ, നാട്ടിക എംഎൽഎയായ സി. മുകുന്ദന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് ഒരു വർഷം മുൻപത്തെ ശമ്പള വർധന ശുപാർശ നടപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങി. എന്നാൽ ഈ നീക്കമാണ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചത്.
അടിസ്ഥാന ശമ്പളത്തിന് പുറമെ എംഎൽഎമാർക്ക് യാത്രാ അലവൻസുകൾ, വീട്ടുവാടക, ഫോൺ അലവൻസുകൾ എന്നിവയും ലഭിക്കും. 2020 ലെ കണക്കുകൾ പ്രകാരം ഒരു എംഎൽഎയ്ക്ക് ശരാശരി ഒരു ലക്ഷത്തിൽ കൂടുതൽ രൂപ പ്രതിമാസം ലഭിക്കുന്നുണ്ട്. ഇതിനുപുറമെ നിയോജകമണ്ഡലം അലവൻസ്, കണ്ടിജൻസി അലവൻസ്, സെക്രട്ടറിയേറ്റ് അലവൻസ് തുടങ്ങിയവയും ലഭിക്കുന്നു. മെഡിക്കൽ അലവൻസും, വിമാനയാത്രക്ക് നാലിലൊന്നും തമിഴ്നാട്ടിൽ എംഎൽഎമാർക്ക് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ ആലോചനകൾ നടന്നത്. അന്ന് 50 ശതമാനം വർധനവാണ് ശുപാർശ ചെയ്തിരുന്നത്. () ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ശമ്പള വർധന ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും, സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശമ്പള വർധന നടപ്പാക്കിയാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഭയം കാരണം ബിൽ അവതരിപ്പിക്കപ്പെട്ടില്ല.
2018 ൽ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർദ്ധിപ്പിച്ചിരുന്നു. അന്ന് മന്ത്രിമാരുടെ ശമ്പളം 55012 രൂപയിൽ നിന്നും 97429 രൂപയായും, എംഎൽഎമാരുടെ ശമ്പളം 39500 രൂപയിൽ നിന്നും 70000 രൂപയായും ഉയർത്തി. കൂടാതെ, മന്ത്രിമാർക്ക് പരിധിയില്ലാത്ത യാത്രാബത്തയും, രോഗം ബാധിച്ചാൽ വിദേശ ചികിത്സയ്ക്കുള്ള പണവും ലഭിക്കും. നിലവിൽ ദൂർത്തെന്ന ആരോപണത്തിൽ നിന്നും തൽക്കാലം തലയൂരിയതിന്റെ ആശ്വാസത്തിലാണ് സിപിഐഎം.
**Story Highlights :** Government has made a U-turn and will not increase the salaries of MLAs