**ബെർഹാംപൂർ (ഒഡീഷ)◾:** ഒഡീഷയിലെ ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദർ ജോഷി ജോർജിനെയും സഹ വൈദികനെയും പൊലീസ് മർദിച്ച സംഭവത്തിൽ അന്വേഷണം നടത്താത്തതിൽ ഭരണകൂടത്തിനെതിരെ വിമർശനം ഉയരുന്നു. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പൊലീസ് പള്ളിയിൽ അതിക്രമിച്ച് കയറി മർദനം നടത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണമോ പോലീസ് വിശദീകരണമോ ഉണ്ടായിട്ടില്ല. പള്ളിയിലുണ്ടായിരുന്ന സ്ത്രീകൾക്കെതിരെയും പൊലീസ് ലാത്തി കൊണ്ട് പെരുമാറി.
ലാത്തി ഉപയോഗിച്ചുള്ള പൊലീസ് ആക്രമണത്തിൽ സഹ വൈദികന്റെ തോളെല്ല് പൊട്ടി. കഴിഞ്ഞ മാർച്ച് 22 നാണ് സംഭവം. ഫാദർ ജോഷി ജോർജിനെയും സഹ വൈദികനെയും പൊലീസ് മർദിച്ച സംഭവത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം എന്ന ആരോപണം ശക്തമാണ്.
ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവത്തിലും അനാസ്ഥ തുടരുകയാണ്. ആക്രമണം നടത്തിയ പ്രതികളെ ഇനിയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരു സ്ത്രീയും 2 പുരുഷൻമാരുമടക്കം 3 ബജ്രംഗ് ദൾ പ്രവർത്തകരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
സംഭവം നടന്ന് 6 ദിവസം കഴിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാനുള്ള നടപടി പോലും പൂർത്തിയായിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞാണ് കേസിൽ എഫ്ഐആർ ഇടാൻ പോലും പൊലീസ് തയ്യാറായത്. ഒഡീഷയിലും ജബൽപൂരിലും വൈദികർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Story Highlights: A Malayali priest and his associate were allegedly assaulted by police in Odisha, with authorities failing to conduct a proper investigation.