കണ്ണൂർ◾: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. ആധുനിക സംഗീതത്തിന്റെ പടത്തലവനായ വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചില ഉദ്യോഗസ്ഥർക്ക് വേടന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണുകടിയുണ്ടാകുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വേടൻ കഞ്ചാവ് പിടിച്ച സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരേണ്ടതായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർ.എസ്.എസ് ആരോപിക്കുന്നു. എന്നാൽ, വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും ആർ.എസ്.എസിന് എന്ത് കലയാണെന്നും അദ്ദേഹം ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പം നിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ ഡോ. എൻ.ആർ. മധുവിന്റെ ആരോപണം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നുമായിരുന്നു മധുവിന്റെ വാദം. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ കാബറെ ഡാൻസും വെക്കുമെന്നും എൻ.ആർ. മധു പറഞ്ഞിരുന്നു.
അതേസമയം, റാപ്പർ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ എൻ.ആർ. മധുവിനെതിരെ കിഴക്കെ കല്ലട പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ നൽകിയ പരാതിയിലായിരുന്നു കേസ്.
Story Highlights : M V Govindan Support Rapper Vedan
Story Highlights: റാപ്പർ വേടനെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.