നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി CMDയുടെ ഉത്തരവിൽ, ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കുമെന്നും പറയുന്നു.
തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25 കോടിയിലധികം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘനകൾ പറയുന്നത്.
ഇടത് പാർട്ടികളും, ആർ ജെഡിയും പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻമോർച്ചയും കർഷക തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലാളി അവകാശങ്ങൾക്കൊപ്പം ജനാധിപത്യ അവകാശങ്ങളും ഉന്നയിച്ചാണ് പൊതു പണിമുടക്കെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ട്വന്റി ഫോറിനോട് പറഞ്ഞിട്ടുണ്ട്. പൊതു പണിമുടക്കിനെ തള്ളികളയണമെന്നാണ് ബി എം എസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്കിംഗ്, തപാൽ, കൽക്കരി ഖനനം, ഫാക്ടറികൾ, സംസ്ഥാന ഗതാഗത സേവനങ്ങൾ എന്നിവയെ പണിമുടക്ക് ബാധിക്കുമെന്ന് സംഘടകൾ അറിയിച്ചു.
Story Highlights : KSRTC announces discontinuance to face national strike
Story Highlights: ദേശീയ പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു.