◾കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫിനെയും യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് അടൂർ പ്രകാശിനെയും പരിഗണിക്കുന്നതിനുള്ള കാരണങ്ങൾ പലതാണ്. എഐസിസി നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പുനഃസംഘടനയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന പ്രവചനങ്ങൾ ഇതോടെ അസ്ഥാനത്തായി. ഹൈക്കമാൻഡിനെ പോലും വെട്ടിലാക്കിയ കെ സുധാകരനെ മെരുക്കിയെടുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പരിഗണിക്കുന്നതിന് പിന്നിലെ പ്രധാന കാരണം കെ സുധാകരനെ അനുനയിപ്പിക്കുക എന്നതാണ്. സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ കെ സുധാകരന്റെ പിന്തുണ ഉറപ്പാക്കാം. സണ്ണി ജോസഫ് കെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. പ്രതിപക്ഷ നേതാവുമായി സണ്ണി ജോസഫിന് നല്ല ബന്ധമാണുള്ളത്.
കോൺഗ്രസുമായി അകന്നുനിൽക്കുന്ന ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്തേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലുണ്ട്. അടുത്ത തവണ കേരളത്തിൽ അധികാരത്തിൽ വരണമെങ്കിൽ ഇത് അനിവാര്യമാണ്. സഭാനേതൃത്വത്തിന് സണ്ണി ജോസഫിനോടുള്ള താല്പര്യവും ഇതിന് ഒരു കാരണമാണ്. ഉമ്മൻ ചാണ്ടിയുടെ മരണശേഷം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ അഭാവം ഒരു ചർച്ചയായിരുന്നു.
കെ സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് ഏകദേശം ആറുമാസത്തോളമായി. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ കാരണം തീരുമാനം വൈകുകയായിരുന്നു. ഓരോ നേതാക്കളെയും വ്യക്തിപരമായി കണ്ട ശേഷം എഐസിസി നേതൃത്വം അന്തിമ തീരുമാനത്തിലെത്തി. അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷമേ താൻ സ്ഥാനമൊഴിയൂ എന്ന് സുധാകരൻ വാശിപിടിച്ചു.
വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ തടയുന്നതിന് വേണ്ടിയാണ് അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായി പ്രഖ്യാപിച്ചത്. ഈഴവ സമുദായാംഗമായ കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കി പകരം ഒരു ക്രൈസ്തവനെ നിയമിക്കുന്നതിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ഇതോടെ വെള്ളാപ്പള്ളിയുടെ വിമർശനത്തിന്റെ ശക്തി കുറയ്ക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചു.
അതേസമയം, കെ സുധാകരൻ എല്ലാ കാലത്തും വിശ്വസ്ഥനായിരുന്നത് അഡ്വ സണ്ണി ജോസഫിനായിരുന്നു. സുധാകരൻ ഡിസിസി അധ്യക്ഷനും എംഎൽഎയും മന്ത്രിയുമായ സമയത്ത് ഡിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ നിയമിച്ചു. ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ പേരാവൂരിൽ സണ്ണി ജോസഫിനെ മത്സരിപ്പിക്കാൻ മുൻകൈയെടുത്തതും കെ സുധാകരനായിരുന്നു.
Story Highlights : There are three reasons why Sunny Joseph was considered for the post of KPCC president and Adoor Prakash for the post of UDF convener.