കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് വിദ്യാർത്ഥിനി ഫാത്തിമ മൗസ മെഹറിസിന്റെ മരണത്തിൽ സുഹൃത്ത് അറസ്റ്റിലായി. കോവൂർ സ്വദേശി അൽ ഫാൻ ഇബ്രാഹിം ആണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പിടിയിലായത്. ഫെബ്രുവരി 23ന് രാത്രി ചായക്കടയിൽ വെച്ച് മൗസയെ അപമാനിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മഹാരാഷ്ട്രയിലെ ഒരു പണമിടപാട് കേസുമായി ബന്ധപ്പെട്ടും അൽ ഫാനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 24നാണ് തൃശ്ശൂർ സ്വദേശിനിയായ മൗസയെ വെള്ളിമാട് കുന്നിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങിയതും മരണകാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
മൗസയിൽ നിന്നും പ്രതി കൈക്കലാക്കിയ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വയനാട് വൈത്തിരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചേവായൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights: Friend arrested in Kozhikkod law student suicide case.