**കൊല്ലം◾:** കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മർദ്ദിച്ച സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ കേസിൽ എസ് ഐ മനോജ് ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി.
2024 ഓഗസ്റ്റിലാണ് സംഭവം നടന്നത്. ചടയമംഗലം സ്വദേശിയായ സുരേഷിനെ കാട്ടാക്കട എസ് ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചില ക്രിമിനൽ സംഘവും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചു. കാട്ടാക്കടയിലുള്ള ഒരാളെ വെട്ടി പരുക്കേൽപ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ നീതി തേടി ഏതറ്റം വരെയും പോകാനാണ് സുരേഷിന്റെ തീരുമാനം.
സുരേഷിനെ കസ്റ്റഡിയിലെടുത്ത ശേഷം കാട്ടാക്കടയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുരേഷിനെ കൊണ്ടുപോകുന്ന വഴിയിൽ മറ്റൊരു ചിത്രം എസ് ഐയുടെ ഫോണിലേക്ക് വന്നു. അപ്പോഴാണ് ആളുമാറിയതാണെന്ന് എസ് ഐക്ക് മനസിലായത്. തുടർന്ന് സുരേഷിനെ വഴിയിൽ ഇറക്കിവിട്ടു.
ക്രൂരമായ മർദ്ദനത്തിനാണ് സുരേഷ് ഇരയായത്. കാട്ടാക്കട എസ് ഐ തന്നെ വിലങ്ങുവെച്ച് മർദ്ദിച്ചെന്നും ക്രിമിനൽ സംഘത്തെ കൂട്ടുപിടിച്ചായിരുന്നു മർദ്ദനമെന്നും സുരേഷ് പറയുന്നു. തടയാൻ ശ്രമിച്ച ഭാര്യയോടക്കം അതിക്രമം കാണിച്ചെന്നും സുരേഷ് വ്യക്തമാക്കി. പിന്നീട് യഥാർത്ഥ പ്രതിയെ കണ്ടെത്തിയെന്ന് പറഞ്ഞ് സുരേഷിനെ ഇറക്കി വിടുകയായിരുന്നു.
സുരേഷ് ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ അന്വേഷണം എവിടെയുമെത്തിയില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
ഗുരുതരമായ ചട്ടലംഘനം മനോജിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടി റൂറൽ എസ്പി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. ശേഷം, നീതി തേടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് സുരേഷ് പരാതി നൽകി. എന്നിട്ടും പരിഹാരമായില്ലെന്നാണ് സുരേഷ് പറയുന്നത്.
Story Highlights : Brutality against Dalit youth at Kollam update
Story Highlights: കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മർദ്ദിച്ച സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.