◾തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിനെ പിരിച്ചുവിടാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. രാജ്ഭവൻ അഭിഭാഷകൻ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും ഇത് സംബന്ധിച്ച് നിയമോപദേശം നൽകി. ഗവർണറുടെ അന്തിമ തീരുമാനം നാളെ ഉണ്ടാകും.
ഈ വിഷയത്തിൽ രാജ്ഭവന് നിയമോപദേശം ലഭിച്ചത് ഡോ. സിസ തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. സിൻഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് സിസ തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധമായ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്തിയാൽ സിൻഡിക്കേറ്റിനെ പിരിച്ചുവിടാമെന്നും യോഗത്തിലെ തീരുമാനങ്ങൾ അസാധുവാക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.
രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി അസാധുവാക്കാനും സാധ്യതയുണ്ട്. സിസ തോമസ് സിൻഡിക്കേറ്റ് യോഗം അവസാനിപ്പിച്ച് ഇറങ്ങിയതിന് ശേഷവും യോഗം തുടർന്ന് കെ.എസ്. അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് സിസ തോമസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് രാജ്ഭവൻ നിയമോപദേശം തേടിയത്. വിഷയത്തിൽ ഗവർണർ കടുത്ത നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.
ഗവർണർ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാൻ രജിസ്ട്രാർ തീരുമാനിക്കുകയും, വിസിയുടെ അനുമതിയില്ലാതെ പരിപാടി റദ്ദാക്കിയെന്ന അറിയിപ്പ് നൽകുകയും ചെയ്തതിനെത്തുടർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സസ്പെൻഷൻ സിൻഡിക്കേറ്റ് ചേർന്ന് റദ്ദാക്കി. താൽക്കാലിക വിസിയായ സിസ തോമസിൻ്റെ എതിർപ്പ് മറികടന്നായിരുന്നു സിൻഡിക്കേറ്റ് ഈ തീരുമാനമെടുത്തത്.
സിൻഡിക്കേറ്റിനെ മറികടന്ന് വൈസ് ചാൻസലർ വീണ്ടും താൽക്കാലിക രജിസ്ട്രാറെ നിയമിച്ചു. രജിസ്ട്രാർ ഡോക്ടർ കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് പിൻവലിച്ചെങ്കിലും സർവകലാശാലയിൽ തുടർന്ന് കസേരകളി നടന്നു. താൽക്കാലിക വൈസ് ചാൻസിലർ ഡോക്ടർ സിസ തോമസിൻ്റെ കാരണം കാണിക്കൽ നോട്ടീസ് അവഗണിച്ച് രജിസ്ട്രാർ ചുമതലയുണ്ടായിരുന്ന പി. ഹരികുമാർ അവധിയിൽ പ്രവേശിച്ചു.
തുടർന്ന് പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടർ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ് ഉത്തരവിറക്കി. രാജ്ഭവന്റെ ഭാഗത്തുനിന്നും ഉടൻതന്നെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Story Highlights : Legal advice to Governor to dissolve Kerala University Syndicate
Story Highlights: കേരള സർവകലാശാല സിൻഡിക്കേറ്റിനെ പിരിച്ചുവിടാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു.