അന്റാർട്ടിക്കയിലെ കൂന്തലിന്റെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) മലയാളി ഗവേഷക സംഘം അന്റാർട്ടിക്കയിലെത്തി. ദക്ഷിണധ്രുവ സമുദ്രത്തിലേക്കുള്ള 12-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിന്റെ ഭാഗമായാണ് ഈ സംഘം ഗവേഷണം നടത്തുന്നത്. ചുഴലിക്കാറ്റുകളും ഉയർന്ന തിരമാലകളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾക്കിടയിലും 47 ദിവസത്തെ പര്യവേഷണത്തിന്റെ 36 ദിവസങ്ങൾ പിന്നിട്ട് ഡേറ്റ ശേഖരണം തുടരുകയാണ്.
ഈ പഠനത്തിലൂടെ അന്റാർട്ടിക് സമുദ്രത്തിലെ കൂന്തലുകളുടെ സമൃദ്ധിയും ശാസ്ത്രീയ സ്വഭാവവും, അവയുടെ പാരിസ്ഥിതിക പ്രാധാന്യവും മനസ്സിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. കൂന്തലിന്റെ ലഭ്യതയും അന്റാർട്ടിക് ആവാസവ്യവസ്ഥയിലെ അവയുടെ പങ്കും പ്രധാനമായും പഠനവിധേയമാക്കും. ശേഖരിച്ച കൂന്തൽ കുഞ്ഞുങ്ങളെ (പാരാ ലാർവെ) സിഎംഎഫ്ആർഐയിൽ തിരിച്ചെത്തി വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
ദക്ഷിണധ്രുവ പ്രദേശങ്ങളിലെ കൂന്തലിന്റെ ജൈവവൈവിധ്യത്തെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാൻ ഈ പഠനം സഹായിക്കും. കൂടാതെ, കൂന്തലിന്റെ ചെവിക്കല്ല് വിശകലനം ചെയ്ത് അവയുടെ വയസും വളർച്ചയും കണ്ടെത്താനാകും. സിഎംഎഫ്ആർഐയിലെ ഷെൽഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ. കെ കെ സജികുമാറുമാണ് പര്യവേഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആർഐ ഗവേഷകർ.
ദക്ഷിണധ്രുവ സമുദ്രത്തിലെ പറക്കും കൂന്തലിന്റെ ലഭ്യതയും പഠനവിധേയമാക്കുന്നുണ്ട്. സമുദ്ര ആവാസവ്യവസ്ഥയെ കൂടുതൽ കൃത്യമായി മനസിലാക്കാനും സമുദ്രസമ്പത്തിന്റെ സുസ്ഥിര മാനേജ്മെന്റ് രീതികളെ സഹായിക്കാനും ഈ പഠനങ്ങൾ വഴിതുറക്കുമെന്ന് ഡോ.ഗീത ശശികുമാർ പറഞ്ഞു. മഞ്ഞുമലകൾക്കിടയിലൂടെയും പൊങ്ങിക്കിടക്കുന്ന ഐസ് പാളികളിലൂടെയും സഞ്ചരിച്ച് ഡേറ്റ ശേഖരിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോ. സജികുമാർ പറഞ്ഞു.
മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ഗവേഷണ കപ്പൽ നിർത്തിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. എന്നാൽ, ചുഴലിക്കാറ്റിന്റെ വരവും അതിശക്തമായ കാറ്റും കാരണം ഇളകിമറിയുന്ന കടലിൽ പലപ്പോഴും സാമ്പിൾ ശേഖരണം ദുഷ്കരമാണ്. ഇതുവരെ, സഞ്ചാരപാതയിൽ മൂന്ന് ചുഴലിക്കാറ്റുകളെ നേരിടേണ്ടി വന്നു. -22 ഡിഗ്രി വരെ താഴ്ന്ന താപനില, ഭീമൻ തിരമാലകൾ, ശക്തമായ കാറ്റോടെയുള്ള അതിശൈത്യം എന്നിവയെ അവഗണിച്ചാണ് സർവേ നടത്തിവരുന്നത്.
ദക്ഷിണധ്രുവ മേഖലയിലേക്ക് അടുക്കുമ്പോൾ അതീവ ദുഷ്കരമായ സമുദ്രഭാഗങ്ങളിലൂടെ (റോറിങ് ഫോർട്ടീസിലൂടെയും ഫ്യൂരിയസ് ഫിഫ്റ്റീസിലൂടെയും) കടന്നുപോകുമ്പോൾ ഉയർന്ന തിരമാലകളാൽ കപ്പൽ ആടിയുലയുന്നത് അടിസ്ഥാന ആവശ്യനിർവഹണത്തിന് പോലും ബുദ്ധിമുട്ടുണ്ടാക്കി. ശക്തമായ കാറ്റും തണുപ്പും കാരണം കപ്പലിന് പുറത്ത് ചെലവഴിക്കാൻ കഴിഞ്ഞ സമയം വളരെ കുറവായിരുന്നു. എങ്കിലും, പഠനത്തിന് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കാനായതിന്റെ സന്തോഷത്തിലാണ് സിഎംഎഫ്ആർഐ ഗവേഷകർ.
തിമിംഗലങ്ങൾ, വിവിധയിനം കടൽപക്ഷികൾ, പെൻഗ്വിൻ തുടങ്ങി വൈവിധ്യമാർന്ന സമുദ്രജന്തുജാലങ്ങളുടെ കാഴ്ചകളാണ് യാത്രയിലെ മറ്റൊരു പ്രത്യേകത. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സംഘടിപ്പിക്കുന്ന പര്യവേഷണത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 16 ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും പങ്കാളികളാണ്. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് ഇപ്പോൾ സംഘം. എന്നാൽ, തിരിച്ചെത്താനാകുന്നത് കടലിന്റെ സ്വഭാവത്തെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കും.
Story Highlights: A team of CMFRI researchers from Kerala is in Antarctica to study the biodiversity of squid.