തിരുവനന്തപുരം: സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വീണ്ടും ചൂണ്ടിക്കാട്ടി. 2020 മുതൽ 2023 വരെയുള്ള രേഖകൾ പരിശോധിച്ചാണ് സിഎജി ഈ നിരീക്ഷണത്തിലെത്തിച്ചേർന്നത്. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നും സിഎജി ശുപാർശ ചെയ്യുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മയാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. കെഎസ്ആർടിസി 2016 മുതൽ ഓഡിറ്റ് രേഖകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ഓഡിറ്റിനായി അക്കൗണ്ട് വിവരങ്ങൾ പോലും ലഭ്യമല്ലെന്നും സിഎജി വിമർശിച്ചു.
കെഎംഎംഎല്ലിൽ ക്രമക്കേടുണ്ടെന്നും സിഎജി കണ്ടെത്തി. അസംസ്കൃത വസ്തുക്കൾ വാങ്ങാൻ അർഹതയില്ലാത്തവർക്ക് കരാർ നൽകിയതിലൂടെ 23.17 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഓഡിറ്റിൽ കണ്ടെത്തി. പൊതു ടെണ്ടർ നിർബന്ധമാക്കണമെന്നും സിഎജി നിർദ്ദേശിക്കുന്നു.
മൊത്തം 18026 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുണ്ടായതെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തം എന്ന ആശയം മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനുള്ള പുതുവഴി നയരേഖയിൽ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിഎജിയുടെ റിപ്പോർട്ടിന് കൂടുതൽ പ്രസക്തിയേറുന്നത്.
18 സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ അടച്ചുപൂട്ടൽ നടപടികൾ സർക്കാർ തുടങ്ങണമെന്നാണ് സിഎജിയുടെ ശുപാർശ. എന്നാൽ, 58 സ്ഥാപനങ്ങൾ ലാഭത്തിൽ പ്രവർത്തിക്കുന്നവയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Story Highlights: 77 out of 131 public sector enterprises in Kerala are operating at a loss, according to the CAG report.