സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ജാഗ്രതാ നിർദ്ദേശം നൽകി. മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് മുൻകരുതലെന്ന നിലയിൽ നല്ലതാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
രോഗലക്ഷണങ്ങൾ ഉള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മലിനജലം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു. എലിപ്പനിക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
സംസ്ഥാനത്ത് ഇതുവരെ 2223 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 96 പേർ നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗം പേർക്കും മറ്റ് രോഗങ്ങളുണ്ട്.
എറണാകുളം ജില്ലയിൽ 431 കേസുകളും, കോട്ടയത്ത് 426 കേസുകളും, തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇടവിട്ടുള്ള മഴ പെയ്യുന്ന സാഹചര്യത്തിൽ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഇതിന്റെ ഭാഗമായി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമപ്രകാരം പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കണം.
മലിനജലവുമായി സമ്പർക്കത്തിൽ വന്ന രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ഉൾപ്പെടെയുള്ളവർ പ്രത്യേക ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണം. പ്രതിരോധത്തിനായി മൈക്രോപ്ലാന് അനുസരിച്ചുള്ള പ്രവര്ത്തനങ്ങള് നടത്തണമെന്നും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ആർആർടി യോഗത്തിൽ തീരുമാനമായി.
Story Highlights: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.