സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും അധികാരം നേടാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിന്റെ ഭാഗമായി 17 അംഗ കോർകമ്മിറ്റി രൂപീകരിച്ചു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസവും, നേതാക്കൾക്കിടയിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും മൂലം മൂന്നാമതും അധികാരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. മുതിർന്ന നേതാവ് എ കെ ആന്റണി അടക്കമുള്ള പ്രമുഖരെ ഉൾപ്പെടുത്തിയാണ് കോർകമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
പാർട്ടിയെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നിന്ന് മാറ്റി ഒരുമിപ്പിക്കുകയാണ് കോർകമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. കോർകമ്മിറ്റി ആഴ്ചയിൽ ഒരിക്കൽ യോഗം ചേരണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവർ കോർകമ്മിറ്റിയിലെ അംഗങ്ങളാണ്. നയപരമായ കാര്യങ്ങളിൽ പ്രധാന തീരുമാനങ്ങൾ ചർച്ചകളിലൂടെ എടുക്കുക എന്നതാണ് കോർകമ്മിറ്റിയുടെ പ്രധാന ചുമതല.
സംസ്ഥാനത്ത് നവംബർ 1-ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണ് പുതിയ കോർ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുകയാണ് എ ഐ സി സി ലക്ഷ്യമിടുന്നത്. മുൻ കെ പി സി സി അധ്യക്ഷന്മാരുമായി കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് അവരെ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയായിരിക്കും കോർകമ്മിറ്റി കൺവീനർ.
വി.ഡി. സതീശൻ കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ചതിനെ തുടർന്ന് ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി നേരിട്ട് കേരളത്തിലെ സംഘടനാ തർക്കങ്ങളിൽ ഇടപെട്ടതോടെയാണ് പുതിയ സംവിധാനം രൂപം കൊണ്ടത്. എല്ലാത്തരം അഭിപ്രായഭിന്നതകളും മാറ്റിവെച്ച് കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോർകമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ ഇത്തരമൊരു സംവിധാനം ഇതാദ്യമാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ അമിതമായി ഇടപെടുന്നു എന്ന പരാതി ഹൈക്കമാൻഡ് തള്ളി. തിരഞ്ഞെടുപ്പിൽ കെ പി സി സി ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്ത് തീരുമാനങ്ങൾ എടുക്കുന്നത് ശ്രമകരമായതിനാലാണ് സ്ഥിരം സംവിധാനം പ്രഖ്യാപിച്ചത്. കെ സി വേണുഗോപാലിനെ ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന നേതാക്കളുടെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ ധാരണയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഒരുമിച്ച് പ്രവർത്തിക്കണമെന്നും എല്ലാ വിഭാഗം നേതാക്കളുമായും കൂട്ടായ ചർച്ചകൾ ഉണ്ടാകണമെന്നും സംസ്ഥാന നേതൃത്വത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗം നേതാക്കളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കോർകമ്മിറ്റി പ്രഖ്യാപിച്ചത്. കോർകമ്മിറ്റിയുടെ ഭാഗമായി ശശി തരൂരിനെക്കൂടി ഉൾപ്പെടുത്തിയത് ഹൈക്കമാൻഡിന്റെ പുതിയ നീക്കമായി വിലയിരുത്തപ്പെടുന്നു.
Story Highlights : High command formed Core committee to save Kerala Congress from groupism



















