കേരഫെഡിന്റെ ‘കേര’ വെളിച്ചെണ്ണയുടെ പേരിലും പാക്കിങ്ങിലും സാമ്യമുള്ള നിരവധി വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ പ്രചരിക്കുന്നതായി കേരഫെഡ് മുന്നറിയിപ്പ് നൽകുന്നു. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും വിശ്വസ്ത സ്രോതസ്സുകളിൽ നിന്ന് മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും കേരഫെഡ് അഭ്യർത്ഥിക്കുന്നു. കൊപ്ര വില കുതിച്ചുയരുമ്പോഴും വ്യാജ ബ്രാൻഡുകൾ വെളിച്ചെണ്ണ ലിറ്ററിന് 200 മുതൽ 220 രൂപ വരെയാണ് വിൽക്കുന്നത്. 2022 സെപ്റ്റംബറിൽ കൊപ്രയുടെ വില കിലോയ്ക്ക് 82 രൂപയായിരുന്നത് 2025 ജനുവരിയിൽ 155 രൂപയ്ക്ക് മുകളിലെത്തി.
കേരഫെഡ് BIS സ്റ്റാൻഡേർഡ് ഉറപ്പ് വരുത്തി മാത്രമാണ് വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. ഒരു കിലോഗ്രാം വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ ഏകദേശം 1.5 കിലോഗ്രാം കൊപ്ര ആവശ്യമാണ്. നിലവിലെ കൊപ്ര വില കണക്കിലെടുക്കുമ്പോൾ വ്യാജന്മാർ വിൽക്കുന്ന വിലയിൽ ഗുണനിലവാരമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കുക അസാധ്യമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച്, ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ ചേർത്താണ് വ്യാജന്മാർ ലാഭം കൊയ്യുന്നത്.
വ്യാജ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, കേരഫെഡിനെ പോലുള്ള വിശ്വസ്ത ബ്രാൻഡുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തെയും തകർക്കുന്നു. കടകളും സൂപ്പർമാർക്കറ്റുകളും ലാഭം കൂടുതൽ ലഭിക്കുന്നതിനാൽ വ്യാജ ബ്രാൻഡുകൾ വിൽക്കാൻ താത്പര്യം കാണിക്കുന്നതായി കേരഫെഡ് ചൂണ്ടിക്കാട്ടുന്നു. ചില വൻകിട കമ്പനികൾ കൊപ്ര വിലയ്ക്ക് അനുസരിച്ച് എണ്ണയുടെ വില വർധിപ്പിക്കാതെ, അളവിൽ കുറവ് വരുത്തി പായ്ക്ക് ചെയ്ത് വിപണനം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഉദാഹരണത്തിന്, മുമ്പ് ഒരു ലിറ്റർ പാക്കറ്റിന് 280 രൂപ ഉണ്ടായിരുന്നത് 800 മില്ലി/750 മില്ലി ആയി കുറച്ചതിന് ശേഷം പഴയ MRPയിൽ തന്നെ വിൽക്കുന്ന രീതിയും നിലവിലുണ്ട്. ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്ന് കേരഫെഡ് പറയുന്നു. ഉപഭോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ‘കേര’ എന്ന പേരിന്റെ സാമ്യം ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കേരഫെഡ് ആവശ്യപ്പെടുന്നു.
Story Highlights: Kerafed warns consumers about fake Kera coconut oil brands being sold in the market.