കരൂർ◾: തമിഴ്നാട്ടിലെ കരൂരിലുണ്ടായ അപകടത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ടി.വി.കെയുടെ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് കേരളത്തിൽ നിന്നടക്കം പ്രൊഫഷണൽ ബൗൺസർമാരല്ലാത്തവരെ നിയോഗിച്ചുവെന്ന ആരോപണമാണ് ഇതിൽ പ്രധാനം. അപകടത്തിന് പിന്നാലെ തമിഴക വെട്രിക് കഴകം മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൃത്യമായ പരിശീലനം ലഭിക്കാത്തവരെ ബൗൺസർമാരായി നിയോഗിച്ചിരുന്നു. ഇതിനായി എൻ.ഡി. ക്രിയേഷൻസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പരസ്യം നൽകിയിരുന്നു. 19 ന് മധുരയിൽ നടന്ന പരിപാടിക്ക് എറണാകുളത്തെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഗ്രൂപ്പിൽ ബൗൺസർമാരെ ആവശ്യപ്പെട്ട് പരസ്യം നൽകിയത് ഇങ്ങനെയാണ്. പരിപാടികളിൽ പങ്കെടുത്തവർ പണം കൈപ്പറ്റിയ വിവരങ്ങൾ വാട്സ്ആപ്പ് ചാറ്റിൽ ലഭ്യമാണ്.
അപകടത്തെ തുടർന്ന് വിജയ് ചെന്നൈയിലെ വീട്ടിൽ അഭിഭാഷകരുമായി ചർച്ച നടത്തിയിരുന്നു. ടിവികെ ജനറൽ സെക്രട്ടറിമാരായ എൻ. ആനന്ദ്, ആദവ് അർജുന, അഭിഭാഷകൻ അറിവഴകൻ എന്നിവരുമായി വിജയ് ഓൺലൈൻ യോഗം ചേർന്നു. ഇതിനു പിന്നാലെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരുക്കേറ്റവർക്ക് 2 ലക്ഷവും വീതം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. നിരവധിപേർ ഇത്തരത്തിൽ ബൗൺസർമാരാകാൻ തമിഴ്നാട്ടിൽ പോയിട്ടുണ്ടെന്ന മലയാളിയുടെ ശബ്ദ സന്ദേശം ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.
വിജയ്യുടെ മൗനം ദോഷകരമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന്, അടുത്തയാഴ്ചയിലെ സംസ്ഥാന പര്യടനം റദ്ദാക്കാൻ യോഗത്തിൽ തീരുമാനമായി. കോടതിയിൽ നിന്ന് വിമർശനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ജനങ്ങളുടെ പ്രതിഷേധവും കണക്കിലെടുത്താണ് ഈ തീരുമാനം. പര്യടനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായാണ് വിവരം. നാളെ മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കും.
അപകടത്തിൽ എൻ. ആനന്ദ് ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. വിജയ്യെ പ്രതിചേർക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമൊക്കെ ഹൈക്കോടതിയുടെ പരാമർശങ്ങൾക്ക് ശേഷമാകും തീരുമാനിക്കുക. ബൗൺസേർസിനെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം എൻ ഡി ക്രിയേഷൻസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരുന്നു.
അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights : Non-professional bouncers brought in to control the crowd at TVK’s event
Story Highlights: ടിവികെയുടെ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കേരളത്തിൽ നിന്നടക്കം പ്രൊഫഷണൽ ബൗൺസർമാരല്ലാത്തവരെ നിയോഗിച്ചെന്ന് ആരോപണം.