കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ വ്യക്തിവിരോധമാണ് കാരണമെന്ന് എഫ്ഐആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ണൂർ റൂറൽ എസ് പി അനുരാജ് പലിവാൾ അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
പ്രതി സന്തോഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും എസ്.പി. അറിയിച്ചു. രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് നടക്കും. കൊലപാതകം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡും ഫോറെൻസിക്ക് സംഘവും പരിശോധന നടത്തി.
സമീപത്തുള്ള പുഴയിൽ പ്രതി തോക്ക് ഉപേക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. അവിടെയും പരിശോധന നടത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളാണുള്ളത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ചുകൊലപ്പെടുത്തിയത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായി എത്തുന്ന സമയം നോക്കിയാണ് സന്തോഷ് തോക്കുമായി അവിടെയെത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നത് സന്തോഷായിരുന്നു.
ഇതിന് മുൻപും സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളിൽ പ്രധാനപ്പെട്ടതായ തോക്ക് കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
Story Highlights: A man was shot dead in Kaithapram, Kannur, due to personal enmity, according to the FIR.