കണ്ണൂർ: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 500 ലധികം പേജുള്ള കുറ്റപത്രം മൂന്ന് വാല്യങ്ങളിലായി സമർപ്പിച്ചത്. മരണകാരണം യാത്രയയപ്പ് യോഗത്തിൽ പി. പി. ദിവ്യ നടത്തിയ അധിക്ഷേപമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതും ദിവ്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. എന്നാൽ, കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഫയൽ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വാഭാവികതയോ അനധികൃത ഇടപെടലോ കൈക്കൂലി വാങ്ങിയതിന് തെളിവുകളോ ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ കുറ്റപത്രത്തിലുണ്ട്.
നവീൻ ബാബുവും ടി.വി. പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. എൻഒസി ലഭിക്കുന്നതിന് മുമ്പ് പ്രശാന്തൻ ബാങ്കിൽ നിന്ന് പണം പിൻവലിച്ചിരുന്നു. എൻഒസി അനുവദിക്കുന്നതിന് മുൻപ് പ്രശാന്തൻ ക്വാർട്ടേഴ്സിൽ എത്തി നവീൻ ബാബുവിനെ കണ്ടിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നു.
മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന ബോധ്യത്താലാണ് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പുലർച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. എന്നാൽ, പ്രശാന്തൻ നവീൻ ബാബുവിന് പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകൾ ഇല്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. സാധൂകരണ തെളിവുകൾ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമനടപടി ദിവ്യ സ്വീകരിച്ചില്ല.
പൊതുമധ്യത്തിൽ ഉന്നയിക്കും മുമ്പ് എവിടെയും പരാതി അറിയിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തൻ കേസിൽ 43-ാം സാക്ഷിയാണ്. ആകെ 79 സാക്ഷികളാണ് ഉള്ളത്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ ശേഖരിച്ചിരുന്നു.
കേസിൽ പി. പി. ദിവ്യ മാത്രമാണ് പ്രതി. കുറ്റപത്രം മൂന്ന് വാല്യങ്ങളിലായി 500 ലധികം പേജുകളാണ് ഉള്ളത്.
Story Highlights: The investigation team has filed a chargesheet in the death of former Kannur ADM K. Naveen Babu.