അഖിൽ പി. ധർമ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിനെതിരെ വിമർശനവുമായി കൽപറ്റ നാരായണൻ രംഗത്ത്. യുവ എഴുത്തുകാർക്ക് നൽകേണ്ട പുരസ്കാരം അർഹിക്കാത്ത ഒരാൾക്ക് നൽകിയെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലിന് നൽകേണ്ടിയിരുന്നത് യുവ ബിസിനസ് പുരസ്കാരമാണെന്നും കൽപറ്റ നാരായണൻ കൂട്ടിച്ചേർത്തു.
ഇക്കാലത്ത് യുവ എഴുത്തുകാരിൽ വലിയ പ്രതിഭാശാലികൾ ഉണ്ട്. മൃദുൽ, രാഹുൽ മണപ്പാട്ട്, ദുർഗ്ഗ പ്രസാദ് തുടങ്ങിയ ആളുകൾ ഈ പുരസ്കാരത്തിനുള്ള ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. അവർക്കാർക്കും കൊടുക്കാതെ ഒരു പൈങ്കിളി കൃതിക്ക് ഇങ്ങനെയൊരു അവാർഡ് കൊടുക്കുമ്പോൾ പ്രതിഷേധിക്കണം. അത് യുവ എഴുത്തുകാരോടുള്ള സ്നേഹംകൊണ്ടാണ്, മറിച്ചല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകർ മംഗളോദയവും മുട്ടത്ത് വർക്കിയും ഒക്കെ എഴുതിയിരുന്ന ഒരു ശാഖയുടെ പുനരവതരണം മാത്രമാണ് ഈ കൃതിയെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. 16 – 17 ലക്ഷം ആളുകൾ വായിക്കുന്ന മംഗളത്തിലും മനോരമയിലും ആണ് അവരെഴുതിയിരുന്നത്. വായന എന്ന് പറയുന്നതിൽ ഒരു അത്ഭുതവുമില്ല. അഖിലിന് ഒരു യുവ ബിസിനസുകാരനുള്ള അവാർഡ് കിട്ടിയിരുന്നെങ്കിൽ തനിക്ക് സന്തോഷമേ ഉണ്ടാകുമായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.
വായന ശീലമില്ലാത്ത ആളുകൾ ഈ പുസ്തകം വായിച്ചു എന്നതിനോടും കൽപറ്റ നാരായണന് വിയോജിപ്പുണ്ട്. ഭാവുകത്വമുള്ള വായനക്കാർക്ക് വേണ്ടി ഭാവുകത്വമുള്ള എഴുത്തുകാർ എഴുതുന്നതാണ് മികച്ച കൃതി എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ പുസ്തകത്തിൽ ഭാവുകത്വത്തിന്റെ ലാഞ്ജന പോലുമില്ല.
അസാധാരണമായ ഒരു ഭാഷയോ അപൂർവമായ നിരീക്ഷണങ്ങളോ ഡീറ്റെയിൽസിന്റെ സാന്നിധ്യമോ ഈ പുസ്തകത്തിനില്ലെന്ന് കൽപറ്റ നാരായണൻ കുറ്റപ്പെടുത്തി. ഇതിൽ അത്ഭുതപ്പെടുത്തുന്ന ഒരു അംശവുമില്ല. ഒരു എഫർട്ട് ഇല്ലാതെ വായിച്ചുപോകാവുന്ന ഒരു പുസ്തകമാണിത്. വായന ഒരു ക്രിയേറ്റീവ് പ്രോസസ്സാണ്. എഴുത്തുകാരനോളം വായനക്കാരനും ക്രിയേറ്റീവ് ആകുന്ന സന്ദർഭമാണ് വായന. വായനക്കാർക്ക് അങ്ങനെയൊരു അവസരം കൊടുക്കുന്ന കൃതിയല്ല ഇത്. നേരത്തെ ജയമോഹനൻ, എൻ.എസ് മാധവൻ ഒക്കെ കിട്ടിയിട്ടുള്ള അവാർഡാണിത്.
വരുംകാലത്തെ വായനക്കാരെ ഒരുപക്ഷേ വഴിതെറ്റിച്ചേക്കാവുന്ന റിസൾട്ട് എന്നതുകൊണ്ടാണ് താൻ ആക്ഷേപം പറയുന്നത് എന്ന് കൽപറ്റ നാരായണൻ വ്യക്തമാക്കി.
story_highlight:അഖിൽ പി. ധർമ്മജന്റെ കൃതിക്ക് പുരസ്കാരം കിട്ടിയതിൽ കൽപറ്റ നാരായണന്റെ വിമർശനം.