കൊച്ചി കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സ്കൂളിൽ വെച്ച് ദുരനുഭവം നേരിട്ട സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ. സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. പെൺകുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിയ്ക്ക് നേരെ പ്രയോഗിക്കാനാണ് നായ്ക്കുരണക്കായ കൊണ്ടുവന്നതെന്ന് പെൺകുട്ടി ട്വന്റിഫോറിനോട് വെളിപ്പെടുത്തി.
പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പതിനഞ്ച് ദിവസം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊലീസ് കമ്മീഷണറെ സമീപിച്ചതെന്നും അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
സ്കൂളിലെ ശുചിമുറിയിൽ വിവസ്ത്രയായി നിന്ന് വെള്ളം ദേഹത്ത് ഒഴിക്കേണ്ടി വന്ന ദയനീയാവസ്ഥയും പെൺകുട്ടി വിവരിച്ചു. നായ്ക്കുരണക്കായ കൊണ്ടുവന്ന പെൺകുട്ടികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും നിനക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും പറഞ്ഞതായും പരാതിയിൽ പറയുന്നു. പരാതി നൽകിയിട്ടും അധ്യാപകരിൽ നിന്ന് പോലും യാതൊരു സഹായവും ലഭിച്ചില്ലെന്ന് പെൺകുട്ടി പറഞ്ഞു.
മൊഴിയെടുക്കാൻ വന്ന പൊലീസുകാർ താൻ പറഞ്ഞ കാര്യങ്ങൾ ഒന്നും രേഖപ്പെടുത്തിയില്ലെന്ന ഗുരുതര ആരോപണവും പെൺകുട്ടി ഉന്നയിച്ചു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Story Highlights: A 10th-grade student at Kakkanad Government High School, Kochi, faced a traumatic experience after coming into contact with a stinging nettle brought by classmates.