പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ടെലിഫോൺ സംഭാഷണത്തിൽ, നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ചെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും സംസാരിച്ചു.
ചില രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചതായി നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചു. ജർമൻ ചാൻസലർ, ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായി നെതന്യാഹു ചർച്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടെഹ്റാനിൽ വീണ്ടും സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രമാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും. ഫോർദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങളും തുർക്കിയും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ വ്യോമപാത അടച്ചു. ഇന്ധനവിലയും സ്വർണവിലയും കുതിച്ചുയരുകയാണ്.
ഇറാനിലെ മിസൈൽ ലോഞ്ചറുകൾക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രായേൽ വ്യോമസേന എക്സിൽ കുറിച്ചു. യാത്രകൾ ഒഴിവാക്കണമെന്നും, കൂട്ടം കൂടരുതെന്നും പൗരന്മാർക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
Story Highlights : Narendra Modi received a phone call from the Prime Minister of Israel, Benjamin Netanyahu