ഇന്ത്യയിലെ യുവതലമുറയുടെ ജീവിതത്തിൽ പാട്ടുകൾക്ക് പ്രധാന സ്ഥാനമുണ്ടെന്ന് പഠന റിപ്പോർട്ട്. സ്പോട്ടിഫൈയുടെ പഠന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ദൈനംദിന ജീവിതത്തിൽ പാട്ടുകൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്.
യുവതലമുറ ഏറ്റവും കൂടുതൽ പാട്ടുകൾ കേൾക്കുന്നത് തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ പത്ത് വരെയും, വാരാന്ത്യ ദിവസങ്ങളിൽ 10 മുതൽ 12 വരെയുമാണെന്ന് സ്പോട്ടിഫൈയുടെ പഠനം പറയുന്നു. ദില്ലി എൻസിആർ, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിൽ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിൽ വ്യക്തിഗത പ്ലേലിസ്റ്റുകൾക്ക് ആവശ്യക്കാരേറെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പുതുതലമുറയിലെ ആളുകൾ വ്യായാമം ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും നടക്കുന്ന വേളയിലും കൂട്ടുകാരുമായി ഒത്തുചേരുമ്പോഴും വിശ്രമിക്കുമ്പോഴും സ്ട്രെസ് കുറയ്ക്കാനുമൊക്കെ പാട്ടുകൾ കേൾക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പാട്ടുകൾ കേൾക്കുന്നവരുടെ ഇമോഷണൽ സിറ്റുവേഷനെ പ്രതിഫലിക്കുന്ന പ്ലേലിസ്റ്റുകളാണ് അവർ തിരഞ്ഞെടുക്കുന്നത്. ബോളിവുഡ് ഡാൻസ് ഗാനങ്ങളും മെലഡി ഗാനങ്ങളുമെല്ലാം ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നവയിൽ ഉൾപ്പെടുന്നു.
പാട്ടുകൾ കേൾക്കുന്നവരുടെ മാനസികാവസ്ഥക്കനുസരിച്ച് അവർ പാട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
Story Highlights: സ്പോട്ടിഫൈയുടെ പഠന റിപ്പോർട്ടിൽ, ഇന്ത്യയിലെ യുവതലമുറയുടെ ജീവിതത്തിൽ പാട്ടുകൾക്ക് പ്രധാന സ്ഥാനമുണ്ടെന്ന് കണ്ടെത്തൽ.