യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനിയായ ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണ് 33 വയസ്സുള്ള ഷഹ്സാദിയെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. യുപിയിലെ ബന്ദ ജില്ലക്കാരിയാണ് ഷഹ്സാദി.
ഷഹ്സാദി ജോലി ചെയ്തിരുന്ന ഇന്ത്യൻ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടർന്നാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന ഷഹ്സാദിക്കെതിരെ ദമ്പതികൾ നൽകിയ കേസിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.
മകളുടെ വിവരമറിയാൻ പിതാവ് ഷാബിർ ഖാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് വധശിക്ഷയുടെ വിവരം പുറത്തറിഞ്ഞത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ്, തന്റെ അവസാന ആഗ്രഹമെന്ന നിലയിൽ, ഷഹ്സാദി യുപിയിലെ വീട്ടിലേക്ക് വിളിച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോൺ കോളായിരിക്കുമെന്ന് അവർ പറഞ്ഞിരുന്നു.
അവസാന ശ്രമമെന്ന നിലയിൽ പിതാവ് ഷബ്ബിർ ഖാൻ അധികൃതർക്ക് ദയാഹർജി നൽകിയിരുന്നുവെങ്കിലും വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2021ലാണ് ഷെഹ്സാദി അബുദാബിയിലെത്തിയത്. തുടർന്ന് ഇന്ത്യൻ ദമ്പതികളുടെ വീട്ടിൽ ജോലിക്ക് നിന്നു.
Story Highlights: Shahsada Khan, a UP native sentenced to death in the UAE, was executed on February 15.