കോഴിക്കോട്◾: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സംഘടനയായ ഇൻഡിപെൻഡന്റ് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികനായ പി. സരിൻ രംഗത്ത്. രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 2 ജനറൽ സീറ്റുകളിലേക്ക് എസ്എഫ്ഐ വിജയിച്ചതിനെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് സരിൻ ഇൻഡിപെൻഡന്റ് മുന്നണിക്കെതിരെ വിമർശനം ഉന്നയിച്ചത്. വർഗീയ കക്ഷികളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി ഇൻഡിപെൻഡന്റ് മുന്നണി മാറിയെന്ന് സരിൻ കുറ്റപ്പെടുത്തി.
ഇൻഡിപെൻഡന്റ് മുന്നണിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിലാണ് താൻ വിമർശനം ഉന്നയിക്കുന്നതെന്ന് സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ചെറുത്തുനിൽപ്പിന് പുതിയ മാനങ്ങൾ നൽകിയിരുന്ന ഒരു ഇൻഡിപെൻഡന്റ് മുന്നണി പണ്ട് ആ കാമ്പസിൽ നിലനിന്നിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന്, വർഗീയ കക്ഷികളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി INDI മാറിയെന്നും സരിൻ ആരോപിച്ചു.
യഥാർത്ഥ വിദ്യാർത്ഥി പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിച്ച്, ആരുടെയെങ്കിലും കയ്യിലെ പാവകളായി തുള്ളാനായിട്ട് ഒരു INDI മുന്നണി നിലനിൽക്കേണ്ടതില്ല എന്നാണ് അതിന്റെ തുടക്കക്കാരിൽ ഒരാൾ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്ന് സരിൻ വ്യക്തമാക്കി. വിദ്യാർത്ഥികളെ സമൂഹത്തിൽ നിന്നകറ്റി സ്വന്തം രാഷ്ട്രീയ ലാഭം മാത്രം നോക്കുന്ന ഏതൊരു പ്രസ്ഥാനവും കാമ്പസിലെ തുറന്ന അന്തരീക്ഷം മലീമസമാക്കും. അത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ സമസ്ത മേഖലകളിലും നിലനിന്നിരുന്ന വേലിക്കെട്ടുകൾ പൊട്ടിച്ച് സ്ത്രീകൾ മുന്നോട്ട് കുതിക്കുന്ന ഈ കാലഘട്ടത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി എണ്ണത്തിൽ കൂടുതൽ പെൺകുട്ടികൾ ഉള്ള ബാച്ചുകളിൽ നിന്ന് തന്നെ ആ മാറ്റം തുടങ്ങിവയ്ക്കാൻ കഴിഞ്ഞു എന്നതാണ് SFIയുടെ രാഷ്ട്രീയ നേട്ടമെന്ന് സരിൻ അഭിപ്രായപ്പെട്ടു. ആ കാമ്പസിൽ രാഷ്ട്രീയം പറഞ്ഞ് തന്നെ SFI ജയിച്ച് കയറുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശുഭപ്രതീക്ഷ നൽകുന്നു. എസ്എഫ്ഐ പാനലിൽ മത്സരിച്ച് വൈസ് ചെയർപേഴ്സണായി സ: നന്ദനയും, ലേഡി വൈസ് ചെയർപേഴ്സണായി സ: അനുശ്രീയും തിരഞ്ഞെടുക്കപ്പെട്ടു ചരിത്രം സൃഷ്ടിച്ചു.
രാജ്യവും സമൂഹവും പുതിയ പ്രതിസന്ധികൾ നേരിടുന്ന ഈ കാലത്ത് ഡോക്ടർമാർ വരേണ്ടത് സാമൂഹിക പ്രതിബദ്ധതയും, സേവന സന്നദ്ധതയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നാണെന്ന് സരിൻ അഭിപ്രായപ്പെട്ടു. സകല മനുഷ്യരെയും തുല്യതയോടെ കാണാൻ കഴിയുന്ന പ്രത്യയശാസ്ത്ര വ്യക്തത ഓരോ വിദ്യാർത്ഥിയിലേക്കും പകർന്നു നൽകാൻ പോരാടുന്ന തന്റെ പഴയ കാമ്പസിലെ പ്രിയ സഖാക്കൾക്ക് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.
അന്ന് വിളിക്കാൻ മടിച്ചിരുന്ന മുദ്രാവാക്യം ഇന്ന് താൻ അവരോടൊപ്പം ഏറ്റുവിളിക്കുന്നുവെന്നും സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ശാസ്ത്രത്തെപ്പോലും വളച്ചൊടിച്ച് ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന അഭിനവ ധർമ്മ യോദ്ധാക്കൾക്കും, ഫസ്റ്റ് ഇയർ തൊട്ട് മുസ്ലിം പെൺകുട്ടികളെ തട്ടമിടീക്കാൻ വ്യഗ്രത കാണിക്കുന്ന ‘കെയറിംഗ്’ ഇക്കമാർക്കും ഒക്കെ പ്ലാറ്റ്ഫോം കൊടുത്ത് എന്ത് പുരോഗമന ആശയമാണ് ഇവർക്കിന്ന് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: പി. സരിൻ ഇൻഡിപെൻഡന്റ് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്.