ഹാഥ്റസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം 300 പേജുള്ള റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചു. തിരക്കും അപര്യാപ്തമായ ക്രമീകരണങ്ങളുമാണ് അപകടകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിപാടിക്ക് 80,000 പേർക്ക് മാത്രമായിരുന്നു അനുമതിയെങ്കിലും രണ്ട് ലക്ഷത്തിലധികം ആളുകൾ എത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ 119 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ്, കളക്ടർ, എസ്പി എന്നിവരുടെയും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും മൊഴികൾ ഇതിൽ ഉൾപ്പെടുന്നു. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിന് സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 2 ന് നടന്ന ആൾദൈവം ഭോലെ ബാബയുടെ സത്സംഗ പരിപാടിയിലാണ് ദുരന്തമുണ്ടായത്. ഉച്ചയ്ക്ക് 12. 30 ന് ഭോലെ ബാബ വേദിയിലെത്തി ഒരു മണിക്കൂറോളം സത്സംഗം നടത്തി.
1. 40 ഓടെ അദ്ദേഹം മടങ്ങിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചത്. സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്.