രാജ്കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിലെ സിസിടിവി ദൃശ്യങ്ങൾ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കായി എത്തിയ സ്ത്രീകൾക്ക് കുത്തിവയ്പ്പ് എടുക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സൈബർ ക്രൈം ഐടി ആക്ടിലെ 66E, 67 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ എങ്ങനെ ചോർത്തിയെന്ന് വ്യക്തമല്ല. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസ് അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് അറിയിച്ചു. സിസിടിവി ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നും അന്വേഷണ വിധേയമാണ്.
മേഘ എംബിബിഎസ് എന്ന യൂട്യൂബ് ചാനലാണ് ടെലഗ്രാം ലിങ്കുകൾ ഉൾപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വീഡിയോകൾ ടെലഗ്രാമിൽ പങ്കുവെച്ചതായും പിന്നീട് 2025 ജനുവരി 6 ന് യൂട്യൂബിൽ അപ്ലോഡ് ചെയ്തതായും സൈബർ ക്രൈം സംഘം കണ്ടെത്തി. ഒരു മാസത്തിനിടെ അഞ്ചു ലക്ഷം പേർ വീഡിയോ കണ്ടതായി പോലീസ് പറയുന്നു.
സ്വകാര്യത ഉറപ്പാക്കാൻ സർക്കാർ ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കാറില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു. ഇതേ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ ചോർച്ചയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ആരാണ് വീഡിയോകൾ എടുത്തതെന്നും എന്തിനാണ് പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആശുപത്രി ജീവനക്കാരെയും പൊലിസ് സംഘം ചോദ്യം ചെയ്തുവരികയാണ്. അഹമ്മദാബാദ് സൈബർ ക്രൈം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: CCTV footage of women being examined at a private hospital in Gujarat has been leaked and circulated on YouTube and Telegram.