ഗസ്സയിലെ വെടിനിർത്തൽ ചർച്ചയിൽ നിർണായക ആവശ്യങ്ങളുമായി ഹമാസ് രംഗത്ത്. ട്രംപിന്റെ സമാധാന പദ്ധതിയിലെ ഹമാസിൻ്റെ നിരായുധീകരണം എന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് ഹമാസ് അറിയിച്ചു. കൂടാതെ, ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിന്മാറണമെന്നും, പലസ്തീൻ തടവുകാരുടെ കൈമാറ്റം സുഗമമാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഈജിപ്തിൽ നടക്കുന്ന ഇസ്രായേൽ-ഹമാസ് സമാധാന ചർച്ചയിലാണ് ഹമാസിൻ്റെ ഈ നിർണായക നീക്കം.
ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികളിലൊന്ന്, ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിന്മാറണം എന്നതാണ്. പലസ്തീന്റെ സ്വയം നിർണ്ണയാവകാശവും യുദ്ധം അവസാനിപ്പിക്കലും തടവുകാരുടെ കൈമാറ്റവും പ്രധാന ലക്ഷ്യങ്ങളാണെന്ന് ഹമാസ് പ്രതിനിധികൾ വ്യക്തമാക്കി. കരാർ ഭാഗികമായി അംഗീകരിച്ച ശേഷം, ഗസ്സയിൽ നിന്നും ഇസ്രായേൽ പൂർണ്ണമായും പിന്മാറുമെന്ന കാര്യത്തിൽ ഉറപ്പ് വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് ചർച്ചാ സംഘത്തെ നയിക്കുന്നത് ഖലീൽ അൽ ഹയ്യ ആണ്.
ഈജിപ്തിൽ നടക്കുന്ന സമാധാന ചർച്ചയിൽ ആദ്യ രണ്ടു ദിവസങ്ങളിൽ പുരോഗതിയുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഘട്ടം ഘട്ടമായി മാത്രമേ ബന്ദികളെ മോചിപ്പിക്കുകയുള്ളുവെന്ന് ഹമാസ് അറിയിച്ചു. അവസാനത്തെ ബന്ദിയുടെ മോചനവും ഇസ്രയേലിന്റെ ഗസയിൽ നിന്നുള്ള പൂർണ്ണ പിന്മാറ്റവും ഒരുമിച്ചായിരിക്കണമെന്നും ഹമാസ് നിബന്ധന വെച്ചു. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ഹമാസ് മുന്നോട്ട് വെക്കുന്ന മറ്റ് പ്രധാന നിബന്ധനകൾ ഇവയാണ്: ശാശ്വതവും സമഗ്രവുമായ വെടിനിർത്തൽ ഉണ്ടാകണം, ഗസ്സയിലെ മുഴുവൻ സ്ഥലങ്ങളിൽ നിന്നും ഇസ്രായേലി സേനയെ പൂർണ്ണമായി പിൻവലിക്കണം, മാനുഷിക ദുരിതാശ്വാസ സഹായങ്ങൾ നൽകുന്നതിന് നിയന്ത്രണം പാടില്ല, ഗസ വിട്ടുപോയ ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരണം, പുനർനിർമ്മാണ പ്രക്രിയ പലസ്തീൻ ദേശീയ സാങ്കേതിക വിദഗ്ധരുടെ സംഘടനയുടെ മേൽനോട്ടത്തിൽ വേണം. ട്രംപിന്റെ കരാറിനെ ഇസ്രായേലും അറബ് രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. കരാർ പൂർത്തിയാക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബർഹൂം അറിയിച്ചു.
ട്രംപിന്റെ സമാധാന പദ്ധതിയിലെ ഹമാസിൻ്റെ നിരായുധീകരണം എന്ന ആശയം അംഗീകരിക്കാൻ സാധ്യമല്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രായേൽ ഗസ്സയിൽ നിന്ന് പൂർണ്ണമായി പിന്മാറുന്നതിനൊപ്പം തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ചർച്ചകൾ പുരോഗമിക്കുമ്പോൾ, ഹമാസിന്റെ ഈ നിർണായക ആവശ്യങ്ങൾ ഗസ്സയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ വഴിത്തിരിവാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
Story Highlights: Hamas refuses to accept the proposal to disarm Hamas in Trump’s peace plan for Gaza and raises key demands during ceasefire talks with Israel.