കുന്നത്തുനാട്◾: ഇ.ഡി. ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിലായി. കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത് ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷൻ മുല്ലോത്ത് കാട് വീട്ടിൽ അനന്തു കൃഷ്ണൻ (27) നെയാണ്. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നിരവധി അംഗങ്ങളുള്ള തട്ടിപ്പ് സംഘം സ്കൈപ്പ് വഴിയും ഫോൺ മുഖാന്തിരവും പരാതിക്കാരനുമായി ബന്ധപ്പെട്ടു. തുടർന്ന് കൊറിയർ അയച്ച പാർസൽ കസ്റ്റംസിൽ കുടുങ്ങിയെന്ന് വ്യാജമായി അറിയിച്ചു. ഇതിൽ അഞ്ച് പാസ്പോർട്ടുകൾ, ലാപ്ടോപ്, ബാങ്ക് രേഖകൾ, 400 ഗ്രാം എം.ഡി.എം.എ, വസ്ത്രങ്ങൾ എന്നിവയുണ്ടെന്നും സംഘം അറിയിച്ചു.
പാർസലിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞപ്പോൾ, ഐ.ഡി. ദുരുപയോഗം ചെയ്തതാകാമെന്നും കേസിൽ നിന്ന് ഒഴിവാക്കാമെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. ഇതിനായി പരാതിക്കാരൻ്റെ ആധാർ വിവരങ്ങൾ ആവശ്യപ്പെട്ട് തന്ത്രപരമായി കൈക്കലാക്കി. പിന്നീട് ഇ.ഡി. ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം ആവശ്യപ്പെട്ടു.
പരാതിക്കാരൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 27,49,898 രൂപ തട്ടിപ്പ് സംഘത്തിൻ്റെ അക്കൗണ്ടുകളിലേക്ക് മാറ്റം ചെയ്തു. ഇപ്രകാരം തട്ടിപ്പുസംഘം പണം കൈക്കലാക്കിയത്. പണം പലർക്കും അയച്ചുകൊടുത്തിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനന്തു കൃഷ്ണന്റെ പള്ളുരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയത്.
അനന്തു കൃഷ്ണനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ തട്ടിപ്പ് സംഘത്തിലെ ഒരംഗമാണെന്ന് വ്യക്തമായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. എ.എസ്.പി. ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ.മാരായ എം.എ. നാസർ, പി.എച്ച്. അബ്ദുൾ ജബ്ബാർ, എ.എസ്.ഐ.മാരായ എം.ഐ. നാദിർഷാ, സൂര്യൻ ജോർജ്ജ്, സി.പി.ഒ.മാരായ എം.റ്റി. രതീഷ്, എം.ആർ. രാജേഷ്, എം.ജി. അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Story Highlights : Man arrested for impersonating ED officer
ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിലായി. കുന്നത്തുനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇടക്കൊച്ചി സ്വദേശി അനന്തു കൃഷ്ണനാണ് പിടിയിലായത്. തട്ടിപ്പ് സംഘം സ്കൈപ്പ് വഴിയും ഫോൺ മുഖാന്തിരവും പരാതിക്കാരനുമായി ബന്ധപ്പെട്ട് പണം തട്ടുകയായിരുന്നു.
Story Highlights: Man arrested for impersonating ED officer in money fraud case.