വയനാട്◾: വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജില് ഡോപ്ളര് വെതര് റഡാര് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കാലാവസ്ഥാ നിരീക്ഷണത്തിന് ഇത് സഹായകമാകും. തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള്ക്കും റഡാറിൻ്റെ പ്രയോജനം ലഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് ബത്തേരി രൂപത വികാരി ജനറല് ഫാദര് സെബാസ്റ്റ്യന് കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാല്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര് സെക്രട്ടറി ഡോ. ശേഖര് എല്. കുര്യാക്കോസ് എന്നിവര് ധാരണാപത്രത്തില് ഒപ്പുവച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്, ധനകാര്യ വകുപ്പ് മന്ത്രി കെ എന് ബാലഗോപാല്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്, സുല്ത്താന് ബത്തേരി ശ്രേയസ് ഡയറക്ടര് ഫാദര് ഡേവിഡ് ആലുങ്കല് തുടങ്ങിയവര് ചടങ്ങില് സന്നിഹിതരായിരുന്നു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സില് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി സുധീര് എന്നിവരും പങ്കെടുത്തു.
വടക്കന് കേരളത്തില് കാലാവസ്ഥാ നിരീക്ഷണത്തിനായി ഒരു റഡാര് സ്ഥാപിക്കുക എന്നത് 2010 മുതലുള്ള സംസ്ഥാനത്തിന്റെ ആവശ്യമായിരുന്നു. ഈ ആവശ്യം ഈ പദ്ധതിയിലൂടെ നടപ്പിലാക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റഡാര് സ്ഥാപിക്കുന്നതിനുള്ള പ്രവര്ത്തനം ആരംഭിക്കും.
100 കി.മി വിസ്തൃതിയില് കാലാവസ്ഥാ നിരീക്ഷണം നടത്താവുന്ന ത ബാന്ഡ് റഡാര് ആണ് ഇവിടെ സ്ഥാപിക്കുന്നത്. ബാംഗ്ലൂര് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് ഈ റഡാര് തയാറാക്കിയിരിക്കുന്നത്. ഡോപ്ളര് വെതര് റഡാര് മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം പഠിക്കാനുള്ള സംവിധാനമാണ്.
ഈ റഡാർ തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള്ക്കും പ്രയോജനകരമാകും. ഇതിലൂടെ ഇരു സംസ്ഥാനങ്ങളിലെയും കാലാവസ്ഥാ വ്യതിയാനങ്ങള് അറിയാന് സാധിക്കും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പഴശ്ശിരാജ കോളേജില് ദുരന്ത ലഘൂകരണ രംഗത്തെ കോഴ്സുകള് തുടങ്ങാനും പദ്ധതിയുണ്ട്. ഇതിലൂടെ ദുരന്ത നിവാരണ രംഗത്ത് കൂടുതല് പഠനം നടത്താന് വിദ്യാര്ഥികള്ക്ക് അവസരം ലഭിക്കും.
Story Highlights: വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജില് ഡോപ്ളര് വെതര് റഡാര് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.