സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് വിശദീകരിച്ചു. ഔദ്യോഗിക പാനലിനെതിരെ ബദൽ പാനൽ കൊണ്ടുവന്ന് നടത്തുന്ന മത്സരം നിയന്ത്രിക്കണമെന്നാണ് സമ്മേളന മാർഗരേഖ നിർദ്ദേശിക്കുന്നത്. വ്യക്തികൾക്ക് മത്സരിക്കാൻ വിലക്കില്ലെന്നും പാനൽ തയാറാക്കിയുള്ള മത്സരത്തിനാണ് വിലക്കെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വർഷത്തിൽ പാർട്ടിയിൽ ചേരിപ്പോരുണ്ടാകാതെ നോക്കാനാണ് ഈ നിർദ്ദേശമെന്നും അദ്ദേഹം ന്യായീകരിച്ചു.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രതിനിധികളുടെ ജനാധിപത്യാവകാശം കവർന്നെടുക്കുന്നു എന്ന വിമർശനമാണ് മത്സര വിലക്കിനെതിരെ ഉയർന്നത്. എന്നാൽ ഔദ്യോഗിക പാനലിനോട് വിയോജിപ്പുള്ള പ്രതിനിധികൾക്ക് മത്സര വിലക്കില്ലെന്ന് ബിനോയ് വിശ്വം വിശദീകരിച്ചു. പാനലിനെതിരെ മത്സരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച പാർട്ടി സമ്മേളനങ്ങൾ സംബന്ധിച്ച മാർഗരേഖ വിവാദമായ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വം പാർട്ടി ഫോറത്തിൽ വിശദീകരണം നൽകിയത്. ബദൽ പാനൽ വെച്ചുള്ള മത്സരം നടക്കുന്ന സമ്മേളനങ്ങൾ നിർത്തിവെക്കുമെന്ന മാർഗരേഖയിലെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം എക്സിക്യൂട്ടിവിനെ അറിയിച്ചു. എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാല വിഷയത്തിൽ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുള്ള ജലത്തിലും ഉറപ്പ് ലംഘിച്ചാൽ പ്രതിഷേധിക്കാനും സി.പി.ഐ തീരുമാനിച്ചു.
സർക്കാരിന്റെ നടപടികൾക്കെതിരെയും യോഗത്തിൽ ചർച്ച നടന്നു. ഉറപ്പുകളുടെ അടിസ്ഥാനത്തിൽ എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ചെങ്കിലും അവ ലംഘിച്ചാൽ പരസ്യ പ്രതിഷേധത്തിന് മടിക്കേണ്ടെന്നാണ് സി.പി.ഐ എക്സിക്യൂട്ടീവിന്റെ തീരുമാനം. മത്സരം വിലക്കിയിട്ടില്ലെന്നാണ് ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടിവിന് നൽകിയ വിശദീകരണം.
Story Highlights: CPI State Secretary Binoy Viswam clarified the ban on competition in conferences during a party meeting.