രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തുമ്പോഴും സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മോക്ഡ്രിൽ നടത്താനും നിർദ്ദേശമുണ്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഈ തരംഗത്തിൽ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിലും കർണാടകയിലുമായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ആരോഗ്യമന്ത്രാലയം രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മർദ്ദം കുറയൽ, തലചുറ്റൽ മുതലായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ നിർബന്ധമായും പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. രോഗലക്ഷണങ്ങൾ ഉള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കിൽ മാസ്ക് ധരിക്കണം. ആശുപത്രികളിൽ സന്ദർശകരുടെയും കൂട്ടിരിപ്പുകാരുടെയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മോക്ഡ്രിൽ നടത്തണം. ആശുപത്രികളിൽ കൂട്ടിരിപ്പുകാർ ഉൾപ്പെടെ നിർബന്ധമായും മാസ്ക് ധരിക്കണം. പൊതുഇടങ്ങളിലെ മാസ്ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആർടിപിസിആർ സംവിധാനങ്ങൾ ഉപയോഗിക്കണം.
37 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Story Highlights : Covid-19: Active cases in India near 4,000