യുക്രെയിൻ യുദ്ധത്തിൽ റഷ്യൻ സേനയ്ക്കൊപ്പം പോരാടവെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറുടെ മകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൈക്കൽ അലക്സാണ്ടർ ഗ്ലോസ് (21) എന്ന യുവാവാണ് കരാർ അടിസ്ഥാനത്തിൽ റഷ്യയ്ക്കൊപ്പം യുദ്ധം ചെയ്യുന്നതിനിടെ 2024 ഏപ്രിൽ 4-ന് മരണപ്പെട്ടത്. റഷ്യൻ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സിഐഎയുടെ ഡിജിറ്റൽ ഇന്നൊവേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ ജൂലിയൻ ഗലീനയുടെ മകനാണ് മൈക്കൽ എന്നാണ് വിവരം.
2022 ഫെബ്രുവരി മുതൽ കരാർ അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്ന 1500 വിദേശ യുവാക്കളിൽ ഒരാളായിരുന്നു മൈക്കൽ. 2023 ഡിസംബറിൽ മുന്നണിപ്പോരാളിയായി നിയമിതനായ ഇദ്ദേഹം സോളേധർ നഗരത്തിൽ റഷ്യയ്ക്കുവേണ്ടി മാസങ്ങളോളം യുക്രെയിനിനെതിരെ പോരാടി. ലിംഗസമത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി അമേരിക്കയിൽ സജീവമായിരുന്ന മൈക്കൽ 2023-ൽ റെയിൻബോ ഫാമിലി എന്ന ഇടതുപക്ഷ സംഘടനയുടെ ഭാഗമായിരുന്നു.
തുർക്കിയിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മൈക്കൽ പങ്കെടുത്തിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടിനെയും ഗാസയിലെ അമേരിക്കൻ ആക്രമണത്തെയും ഇദ്ദേഹം എതിർത്തിരുന്നു. തുർക്കിയിൽ നിന്ന് റഷ്യയിലെത്തിയ മൈക്കൽ അവിടെവെച്ച് റഷ്യൻ സൈന്യത്തിൽ ചേരുകയായിരുന്നു. യുക്രൈൻ അതിർത്തിയിൽ വെടിയേറ്റാണ് മൈക്കൽ മരിച്ചതെന്ന് റഷ്യൻ ഭരണകൂടം അമേരിക്കയിലെ കുടുംബത്തെ അറിയിച്ചതായി റഷ്യൻ മാധ്യമമായ ഐ സ്റ്റോറിസ് റിപ്പോർട്ട് ചെയ്തു.
Story Highlights: The son of the CIA’s Deputy Director of Digital Innovations was killed while fighting for Russia in Ukraine.