യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായതായി അമേരിക്ക അറിയിച്ചു. ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ വളരെ മൂല്യവത്തായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടു. ഇതുവരെ നൽകിയ പിന്തുണക്ക് അമേരിക്കയ്ക്കും ട്രംപിനും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി നന്ദി അറിയിച്ചു. സുരക്ഷാ ഗ്യാരന്റിയിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം നാല് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാക്കിയ 28 ഇന പദ്ധതി, യൂറോപ്യൻ തലസ്ഥാനങ്ങളിലും ആശങ്കയുളവാക്കുന്നുണ്ട്. ഈ പദ്ധതിയിൽ, വലിയ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ സെലെൻസ്കി പലതവണ നിരസിച്ച റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നുവെന്നതാണ് കാരണം. നവംബർ 27-നകം കരട് കരാർ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധങ്ങൾ അടക്കമുള്ള സഹായങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
സുരക്ഷാ ഗ്യാരണ്ടികൾ, ദീർഘകാല സാമ്പത്തിക വികസനം, രാഷ്ട്രീയ പരമാധികാരം, അടിസ്ഥാന സൗകര്യ സംരക്ഷണം എന്നിവയിലെ യുക്രെയ്നിൻ്റെ ആശങ്കകൾ യോഗത്തിൽ ചർച്ച ചെയ്തുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. യുക്രെയ്നിന്റെ എല്ലാ പ്രധാന ആശങ്കകളും യോഗത്തിൽ സമഗ്രമായി ചർച്ച ചെയ്തുവെന്നും പ്രസ്താവനയിൽ പറയുന്നു. കരാറിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ജനീവയിൽ യോഗം ചേർന്നു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ പൗവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Story Highlights: US says there has been progress in talks to end Russia-Ukraine War



















