
‘കേരളത്തിലെ മോസ്റ്റ് ഹ്വോണ്ടഡ് പ്ലേസെ’ന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ ആദ്യം ലഭിക്കുന്ന റിസൾട്ടുകളിലൊന്ന് ബോണക്കാട്ടെ 25 ജി.ബി. ഡിവിഷൻ ബംഗ്ലാവ് എന്ന ‘പ്രേത ബംഗ്ലാവി’നെ കുറിച്ചാണ്. 2015 ൽ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ച ബോണക്കാട് മഹാവീർ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള നിഗൂഢതകൾ നിറഞ്ഞ പ്രാചീന നിർമിതിയാണ് ഈ ബംഗ്ലാവ്. എസ്റ്റേറ്റ് നടത്തിപ്പിനായി 1950 കളിൽ ബോണക്കാട്ട് എത്തിയ ബ്രിട്ടീഷുകാരനായ മാനേജർക്കു താമസിക്കാൻ പ്ലാന്റേഷൻ ഉടമ നിർമിച്ചതായിരുന്നു ഈ ബംഗ്ലാവ്. മാനേജറുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.
ഇയാൾ കുടുംബ സമേതം ഈ ബംഗ്ലാവിൽ താമസിച്ചു വരവെ കൗമാരക്കാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും തുടർന്ന് ലണ്ടനിലേക്കു മടങ്ങുകയും ചെയ്തുവത്രേ. കൊല്ലപ്പെട്ട കൗമാരക്കാരിയുടെ ആത്മാവ് ഇവിടെ തങ്ങുകയും രാപകൽ വ്യത്യാസമില്ലാതെ പ്രതികാര ദാഹത്തോടെ ഇവിടെയെത്തുന്നവരെ ആക്രമിക്കുകയും ചെയ്യുമെന്നാണു കഥകൾ. പക്ഷേ ചിലർ ഇക്കഥ തിരുത്തിപ്പറയുന്നു. എഴുപത് വർഷങ്ങൾക്ക് മുൻപു നിർമിച്ച ഈ കെട്ടിടം ഒറ്റപ്പെട്ട ആളൊഴിഞ്ഞ ഇടത്താണ്.

തൊഴിലാളി ലയങ്ങളിൽ നിന്നും ഏറെ അകലെയായ ഈ കെട്ടിടത്തിനുള്ളിൽ നിന്നും ഒന്നു നിലവിളിച്ചാൽ പോലും കേൾക്കാനാളില്ല. താമസിച്ചിരുന്നവർ അങ്ങനെ സ്ഥലം വിട്ടതാണെന്നാണു ചിലരുടെ പക്ഷം.
വാഹനമെത്തുമെങ്കിലും നല്ല റോഡോ സൗകര്യമോ ഈ ബംഗ്ലാവിലേയ്ക്കില്ല. കരിങ്കല്ലുകൾ കൊണ്ടുള്ള കെട്ടിടത്തിന്റെ നിർമിതി ബ്രിട്ടീഷ് സംസ്കാരത്തിന്റെ ചുവട് പിടിച്ചാണ്. കോംപൗണ്ടിനുള്ളിൽ മരങ്ങൾ(ക്രിസ്മസ് ട്രീയുൾപ്പടെ), കെട്ടിടത്തില് ആദ്യം വിശാലമായൊരു പ്രവേശന മുറി, അതിനോട് ചേർന്ന് തീ കായാൻ ചിമ്മിനി, അതുപോലെ അടുത്ത മുറിയിലുമുണ്ട് അത്തരത്തിലൊരു ചിമ്മിനി, എല്ലാ മുറികളിലും ബാത്ത് ടബ്ബ്; ബംഗ്ലാവിനുള്ളിലെ ഏത് മുറിയിൽ നിന്ന് പുറത്തേയ്ക്കു കണ്ണ് നട്ടാലും പ്രകൃതിയുടെ മാസ്മരികത. ഇവിടെ നിന്നും പേപ്പാറ ഡാം വ്യക്തമായി കാണാം.

ബംഗ്ലാവിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ എൻജിനീയർ ആരാണെന്നോ നിർമാണ സാമഗ്രികൾ കാടിനുള്ളിൽ എങ്ങനെ എത്തിച്ചെന്നോ ആർക്കുമറിയില്ല. അന്നത്തെ കാലത്ത് ഇത്രയേറെ ആധുനിക സൗകര്യങ്ങളോടു കൂടി ഒരു ബംഗ്ലാവ് പണിയണമെങ്കിലും അതിനു വേണ്ട സൗകര്യങ്ങൾ ഈ കാടിനുള്ളില് എത്തിക്കണമെങ്കിൽ വലിയ മനുഷ്യാധ്വാനം തന്നെ വേണ്ടി വരും. അതു യാഥാർഥ്യമാക്കിയ മികവ് ആരും അറിയാതെ പോയതു വലിയൊരു നഷ്ടം തന്നെയാണ്.
ഇവിടെയുള്ളവരാരും ഇതുവരെ ‘പ്രേത ബംഗ്ലാവി’ലെ പ്രേതതെത്ത കണ്ടിട്ടില്ല. പക്ഷെ പലരും പ്രേതങ്ങളെ തേടിയിവിടെ എത്താറുണ്ടെന്നു അവർ പറയുന്നു.
പുറത്തേയ്ക്കു പഠിക്കാനും ജോലിക്കുമായി പോയിട്ടുള്ളവരിലേറെയും തിരികെയെത്തുമ്പോൾ ഞെട്ടിക്കുന്ന പ്രേത കഥകളുമായെത്തും. അതിൽ ചിലതൊക്കെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുള്ളവയായിരിക്കും. കഥ കേട്ടു മൂക്കത്തു വിരൽ വച്ചു പോകുമെന്നു ബോണക്കാട് നിവാസികൾ പറയുന്നു.
എസ്റ്റേറ്റ് പ്രവർത്തിക്കാത്തതിനാൽ ബംഗ്ലാവ് നോക്കാൻ ആരുമില്ല. ബംഗ്ലാവിലെ വാതിലുകളും ജനലുകളുമടക്കം സർവ സാധനങ്ങളും ആരൊക്കെയോ കൊണ്ടു പോയി. എല്ലാം നശിപ്പിച്ചു. ചുമരുകളിലെല്ലാം പ്രേതത്തെ കാണാൻ വന്നു പോയവരുടെ കുത്തി വരകളാണ്. ഇവിടെ മുഴുവൻ സമയവും കയറിയിറങ്ങി നടക്കുന്നതു കന്നു കാലികളാണ്. ബംഗ്ലാവിന്റെ കോമ്പൗണ്ടിലെ പുല്ല് മേയാനെത്തുന്ന കന്നുകാലിക്കൂട്ടം സ്വന്തം വീട് പോലെ ബംഗ്ലാവ് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മുറികളിലും ചാണകം സുലഭം.
കൗമാരക്കാരിയുടെ ആത്മാവ് ഗതി കിട്ടാതലയുന്ന ഇടമാണെന്നു പുറത്തു കഥകൾ പ്രചരിക്കുമ്പോൾ ബംഗ്ലാവിന്റെ പ്രൗഢി നാൾക്കു നാൾ ക്ഷയിച്ചു പോകുകയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെ പോയാൽ ഒരു പക്ഷേ ഈ ചരിത്രവും ഏറെ താമസിക്കാതെ മണ്ണിലൊതുങ്ങും.
Story Highlights: The Bonacaud 25 GB Division Bungalow, known as the “ghost bungalow,” is shrouded in mystery and local legends.