**അതിരപ്പിള്ളി◾:** കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് സതീഷിന്റെ മരണം കാട്ടാന ചവിട്ടേറ്റാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. സതീഷിനൊപ്പം കൊല്ലപ്പെട്ട അംബികയുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു. ഈ റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
സതീഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞതും ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചുകയറിയതുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും രക്തം കട്ടപിടിച്ച നിലയിലായിരുന്നു. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അംബികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ കോൺഗ്രസ് എംപി ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. മൃതദേഹം എത്രയും വേഗം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധക്കാർക്കെതിരെ രംഗത്തെത്തി. മുൻപ് കാട്ടാനാക്രമണം ഉണ്ടായപ്പോൾ ഇടപെടാത്ത എംപി ഇപ്പോൾ മൃതദേഹം കൊണ്ടുപോകുന്നത് തടയുന്നത് എന്തിനാണെന്ന് ബന്ധുക്കൾ ചോദിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ നീക്കി ആംബുലൻസിന് വഴി നൽകിയത്.
വനവിഭവങ്ങൾ ശേഖരിക്കാനായി സതീഷും ഭാര്യ രമയും രവിയും ഭാര്യ അംബികയും ഇന്നലെ രാത്രിയാണ് കാട്ടിലേക്ക് പോയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിലെ പാറപ്പുറത്താണ് ഇവർ താൽക്കാലിക കുടിൽ ഒരുക്കിയത്. വന്യജീവികളെ അകറ്റാൻ കുടിലിനു മുന്നിൽ വിറകു കൂട്ടി തീയിട്ടിരുന്നു. എന്നാൽ, കനത്ത മഴയിൽ തീ കെട്ടുപോയതോടെ കാട്ടാനക്കൂട്ടം ഇവരുടെ കുടിലിനരികിൽ എത്തി ആക്രമണം നടത്തുകയായിരുന്നു.
ആനയെ കണ്ടതോടെ നാലുപേരും നാലു ദിക്കിലേക്കോടി. സതീഷിനെ ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു. രക്ഷപ്പെട്ട രമയും രവിയും രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞുകൂടി. രാവിലെ തിരിച്ചെത്തിയപ്പോഴാണ് പാറപ്പുറത്ത് മരിച്ചു കിടക്കുന്ന സതീശനെ കണ്ടെത്തിയത്. ചാലക്കുടിപ്പുഴയോട് ചേർന്ന് അംബികയുടെ മൃതദേഹവും കണ്ടെത്തി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ചതിന്റെ ഞെട്ടലിലാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അതിരപ്പിള്ളി മേഖലയിൽ ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.
Story Highlights: A tribal youth died after being trampled by a wild elephant in Athirappilly, Kerala, as confirmed by the post-mortem report.