മണിപ്പൂരിലെ സമാധാന പുനഃസ്ഥാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ജനങ്ങൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അമിത് ഷാ ഈ നിർദേശങ്ങൾ നൽകിയത്.
മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ വേലി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികൾ യോഗത്തിൽ മണിപ്പൂർ ഗവർണർ അജയകുമാർ ഭല്ല അറിയിച്ചു.
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്. മണിപ്പൂരിനെ ലഹരിമുക്തമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ശൃംഖലകളും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള തുടർനടപടികളും യോഗത്തിൽ ചർച്ചയായി.
യോഗത്തിൽ മണിപ്പൂർ ഗവർണർ അജയകുമാർ ഭല്ല, സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗും പങ്കെടുത്തു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനുശേഷം ചേരുന്ന ആദ്യ സുരക്ഷാ അവലോകന യോഗമായിരുന്നു ഇത്. മാർച്ച് 8 മുതൽ സംസ്ഥാനത്തെ എല്ലാ റോഡുകളിലും ജനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്ന് അമിത് ഷാ ഉറപ്പുനൽകി.
Story Highlights: Amit Shah chairs a meeting on Manipur’s security, directing free public movement on all routes from March 8.