കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഈ വിധി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിട്ടത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനകം ഈ തുക നൽകണമെന്നാണ് ഉത്തരവ്. പത്ത് വർഷം ജയിലിൽ കിടന്നതിന് ശേഷമാണ് ഗിരീഷിന് ജയിൽ മോചനം സാധ്യമാകുന്നത്. ഇതിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരുടെ ബെഞ്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2013 ജൂൺ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെട്ടു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടിൽ കവർച്ച നടത്തുകയും ചെയ്തെന്ന കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ പോലീസ് പിടികൂടിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here