ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. നടന്റെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. നാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ യോഗം ചേരും. ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷം തീരുമാനമെടുക്കും.
ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ലഹരിമരുന്ന് ഇടപാടുകൾക്ക് സാമ്പത്തിക രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം. നോർത്ത് പൊലീസ് സ്റ്റേഷനിൽ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.
സിനിമ മേഖലയിലെ പല പ്രമുഖരും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ പറഞ്ഞു. എന്നാൽ തനിക്കും മറ്റൊരു നടനും മാത്രമാണ് പേര് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ അസിസ്റ്റന്റിൽ നിന്നാണ് ലഹരി ലഭിക്കുന്നതെന്നും ഷൈൻ പോലീസിനോട് വെളിപ്പെടുത്തി.
ഷൈനിന്റെ മൊബൈൽ ഫോൺ ഇന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയിൽ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നാണ് ഷൈന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
അതേസമയം, നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ ഒരുങ്ങുന്നു. ‘അമ്മ’ സംഘടന നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ സിറ്റിംഗ് നാളെ നടക്കും. വിനു മോഹൻ, അൻസിബ ഹസൻ, സരയൂ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ.
നടിയുടെ പരാതിയിൽ വിശദീകരണം നൽകാമെന്ന് ഷൈൻ മൂന്നംഗ സമിതിയെ അറിയിച്ചു. ഷൈനിനെതിരെ നടപടികൾ സ്വീകരിക്കാൻ ഫിലിം ചേംബർ യോഗവും നാളെ ചേരും. മോണിറ്ററിംഗ് കമ്മിറ്റിക്ക് ശേഷം നടപടികളിൽ തീരുമാനമുണ്ടാകും. സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നടപടികളും നാളെ ഉണ്ടായേക്കും.
Story Highlights: Actor Shine Tom Chacko will not appear before the police tomorrow in the drug case, with the police stating they will summon him only after a detailed examination of his statements.