88 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പ ഗുരുതരാവസ്ഥയിൽ നിന്ന് മുക്തി നേടി 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ജെമിലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസ് ബാധയെത്തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇരട്ട ന്യുമോണിയ ബാധയും സ്ഥിരീകരിച്ചതോടെ മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്ക വർദ്ധിച്ചിരുന്നു.
മാർപാപ്പയുടെ ആരോഗ്യനിലയിൽ കഴിഞ്ഞ ആഴ്ച മുതൽ നല്ല പുരോഗതി ഉണ്ടായിരുന്നു. അഞ്ച് ആഴ്ചകൾക്ക് ശേഷം ആദ്യമായി വിശ്വാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാർപാപ്പ, ജെമിലി ആശുപത്രിയിലെ പത്താം നിലയിലെ ജനലരികിൽ വീൽചെയറിൽ ഇരുന്ന് അവർക്ക് ആശീർവാദം നൽകി. പ്രാർത്ഥനകൾക്ക് നന്ദി പ്രകാശിപ്പിച്ച മാർപാപ്പ വിജയസൂചകമായി വിശ്വാസികൾക്ക് നേരെ പെരുവിരൽ ഉയർത്തിക്കാട്ടി.
ശ്വസനനാളത്തിലെ അണുബാധ, ബാക്ടീരിയൽ അണുബാധ, പ്ലേറ്റ്ലെറ്റുകളുടെ കുറവ്, വിളർച്ച എന്നിവയായിരുന്നു മാർപാപ്പ നേരിട്ട ആരോഗ്യപ്രശ്നങ്ങൾ. ഫെബ്രുവരി 28ന് കഠിനമായ ചുമയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നോൺ-ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷൻ മാസ്ക് ഉപയോഗിക്കേണ്ടി വന്നു. നൂറുകണക്കിന് വിശ്വാസികൾ ആശുപത്രി പരിസരത്ത് മാർപാപ്പയെ കാണാൻ തടിച്ചുകൂടിയിരുന്നു.
ചികിത്സയുടെ ഒരു ഘട്ടത്തിലും മാർപാപ്പയ്ക്ക് ബോധക്ഷയമുണ്ടായിട്ടില്ലെന്നും ചികിത്സയോട് അദ്ദേഹം പൂർണ്ണമായും സഹകരിച്ചിരുന്നതായും ഡോക്ടർമാർ വ്യക്തമാക്കി. മാർപാപ്പ ഇന്ന് തന്നെ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള വിശ്വാസികൾ മാർപാപ്പയുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥിച്ചിരുന്നു.
Story Highlights: Pope Francis, 88, has been discharged from Rome’s Gemelli hospital after 38 days of treatment for bronchitis and pneumonia.