കളമശ്ശേരി പോളിടെക്നിക്കിൽ നടന്ന കഞ്ചാവ് വേട്ടയിൽ നിർണായക വഴിത്തിരിവായത് പ്രിൻസിപ്പാളിന്റെ കത്താണ്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ലഹരി ഇടപാടുകൾ നടക്കുമെന്നും വിദ്യാർത്ഥികൾ പണപ്പിരിവ് നടത്തുന്നതായും സംശയം പ്രകടിപ്പിച്ചുകൊണ്ട് മാർച്ച് 12-ന് പ്രിൻസിപ്പാൾ പോലീസിന് കത്തു നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്യാമ്പസിൽ റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ പരിശോധന നടന്ന് മണിക്കൂറുകൾക്കകം പ്രധാന കണ്ണികളെ പിടികൂടാനും പോലീസിന് സാധിച്ചു.
കേസിലെ പ്രധാന പ്രതികളായ പൂർവ്വ വിദ്യാർത്ഥികളും മുൻ കെഎസ്യു പ്രവർത്തകരുമായ ആഷിഖും ഷാരിലും പിടിയിലായി. ഷാരീഖ് മുൻ കെഎസ്യു യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷമാണ് പഠിച്ചിറങ്ങിയത്. കഞ്ചാവ് എത്തിച്ചത് ആഷിഖ് ആണെന്നാണ് പോലീസിന്റെ നിഗമനം.
കഞ്ചാവ് വിൽപ്പനയ്ക്കായി ഹോസ്റ്റലിൽ സൂക്ഷിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊല്ലം സ്വദേശിയായ ആകാശ് എന്ന വിദ്യാർത്ഥി മറ്റു വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായും റിപ്പോർട്ടിലുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.
കെഎസ്യു പ്രവർത്തകനായ ആകാശിന്റെ മുറിയിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാനാണ് കഞ്ചാവ് കോളേജിലെത്തിച്ചതെന്നും വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിദ്യാർത്ഥികൾക്ക് സ്ഥിരമായി വിൽപ്പന നടത്തിയിരുന്നതായും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകാശ് കെഎസ്യുവിന്റെ സജീവ പ്രവർത്തകനാണെന്ന് കെഎസ്യു നേതാവ് ആദിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രിൻസിപ്പാളിന്റെ കത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:
സർ,
ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ 14-03-2025 തിയതിയിൽ ഉച്ച മുതൽ ഹോളി ആഘോഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം അന്നേ ദിവസം ഉണ്ടാകും എന്ന് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഈ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ കാമ്പസിനുള്ളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും, കാമ്പസിന് പുറത്തും, ഹോസ്റ്റൽ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ സമുചിതമായ ഇടപെടൽ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു.
ലഹരിമരുന്ന് വേട്ടയിൽ പോലീസ് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Two former KSU activists arrested in Kalamassery Polytechnic drug bust after principal’s letter alerted police.