കേരള തീരത്തെ കടൽ മണൽ ഖനന പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പദ്ധതിക്കു മൗനാനുവാദം നൽകി സംസ്ഥാന സർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ പദ്ധതി മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരുമായി ഒത്തുകളി നടത്തിയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
ഖനന പദ്ധതിക്കെതിരെ പ്രത്യേക നിയമസഭാ സെഷൻ വിളിച്ചു കൂട്ടി പ്രമേയം പാസാക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്. കടൽ മണൽ ഖനനത്തിനു വേണ്ടി നടത്തിയ റോഡ് ഷോയുടെയും മറ്റും ചെലവ് വഹിച്ചിരിക്കുന്നതും കേരള സർക്കാർ ആണെന്ന വാർത്തകൾ പുറത്തു വരുന്നതായും ചെന്നിത്തല പറഞ്ഞു. ഇത് കേന്ദ്ര സർക്കാരുമായുള്ള ഒത്തുകളിയും കൊള്ളയടിക്കായുള്ള തയ്യാറെടുപ്പുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐഎമ്മും കേരള സർക്കാരും കേരളത്തിന്റെ തീരദേശത്തെ കുരുതി കൊടുക്കാനുള്ള ഗൂഢപദ്ധതിക്കു കൂട്ടുനിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് അവരുടെ പാരമ്പര്യ തൊഴിൽ നിഷേധിക്കുന്നതിലേക്കാണ് ഈ നീക്കം നയിക്കുന്നത്. കേരളത്തിന് മത്സ്യം കിട്ടാക്കനിയാകുമെന്നും കേരള ഭക്ഷണത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന മത്സ്യസമ്പത്തിൽ മാരകമായ ശോഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പായാൽ മത്സ്യത്തൊഴിലാളികൾക്ക് പാരമ്പര്യ തൊഴിലും അവർ ജനിച്ചു ജീവിച്ച പ്രദേശങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. കേരളത്തിൽ കടലാക്രമണത്തിന്റെ തോത് വർധിക്കാനും കടൽ കയറുന്ന സാഹചര്യമുണ്ടാകാനും ഇത് ഇടവരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈ പദ്ധതിക്ക് സിപിഎമ്മും സർക്കാരും മൗനം കൊണ്ട് അനുമതി നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തൊഴിലും ആവാസയിടങ്ങളും നഷ്ടപ്പെടുത്തുന്ന, കേരളത്തിന്റെ തീരം കടലെടുക്കുന്ന അവസ്ഥയിലേക്ക് ഈ പദ്ധതി നയിക്കരുതെന്ന് ചെന്നിത്തല അഭ്യർത്ഥിച്ചു.
**Story Highlights :** Ramesh Chennithala criticizes the sea sand mining project off the Kerala coast.