കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തി. പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഷീബയുടെ കുമളിയിലെ വീട്ടിൽ കൊച്ചി ഇ.ഡി. യൂണിറ്റ് പരിശോധന നടത്തിയത്. വിദേശത്തായിരുന്ന ഷീബയെയും ഭർത്താവ് സുരേഷിനെയും നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പരിശോധന.
കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായും സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറുമായും ഷീബയ്ക്ക് അടുത്ത ബന്ധമുണ്ടോ എന്നും ഇവരുടെ സാമ്പത്തിക ഇടപാടുകളിൽ ഷീബയ്ക്ക് പങ്കുണ്ടോ എന്നും ഇ.ഡി. അന്വേഷിക്കുന്നു. തട്ടിപ്പ് നടത്തിയ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച്ച് സൊസൈറ്റിയുടെ ചെയർപേഴ്സണും എൻജിഓ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബാ സുരേഷ്.
ഷീബയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് ഇടപാടുകളും ഇ.ഡി. പരിശോധിക്കുന്നുണ്ട്. രാവിലെ 10 മണി മുതൽ ആരംഭിച്ച പരിശോധന വൈകുന്നേരവും തുടർന്നു. കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് നേതാവ് എന്നീ നിലകളിലുള്ള ബന്ധങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പിന് കോഡിനേറ്റർമാരെ സംഘടിപ്പിച്ചതെന്നും ഇഡി സംശയിക്കുന്നു.
പ്രതിയായ അനന്തു കൃഷ്ണനെ പിന്തുണച്ച് ഷീബ അയച്ച ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഷീബയെ വിശ്വസിച്ചാണ് കോഡിനേറ്റർമാർ സാധാരണക്കാരെ തട്ടിപ്പിലേക്ക് എത്തിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. വിവിധ ജില്ലകളിൽ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ഷീബ സജീവ സാന്നിധ്യമായിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഷീബയ്ക്കെതിരെ നിലവിലുണ്ട്. ഇതിൽ പലതും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇപ്പോൾ ഇ.ഡി.യുടെ നടപടി. ഷീബയുടെയും ഭർത്താവിന്റെയും മൊഴികൾ ഇഡി രേഖപ്പെടുത്തി.
Story Highlights: Enforcement Directorate raids the house of Sheeba Suresh, former president of Kumily panchayat and Idukki district secretary of Mahila Congress, in connection with a financial fraud case.